കോഴിക്കോട്: ഗവ. ലോ കോളജില്‍ യൂനിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംഘര്‍ഷവും വിദ്യാര്‍ഥികളുടെ റോഡ് ഉപരോധവും. പരിക്കേറ്റ മൂന്നു വിദ്യാര്‍ഥികളെ ഗവ. ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലാംവര്‍ഷ വിദ്യാര്‍ഥി ഷിബിലി (20), മൂന്നാം വര്‍ഷക്കാരായ ആഷിഖ് (19), അനസ് (19) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ കവാടത്തിലും വിദ്യാര്‍ഥികളുടെ ഉപരോധമുണ്ടായി. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവത്തിന് തുടക്കം. തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ആറും യു.ഡി.എസ്.എഫിന് മൂന്നും സീറ്റാണ് കിട്ടിയത്. കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റ് യു.ഡി.എസ്.എഫുകാര്‍ക്ക് കിട്ടിയതില്‍ പ്രകോപിതരായി എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചതായാണ് പരാതി. നിരവധിപേരെ ആക്രമിച്ചതിന് പുറമേ യദുകൃഷ്ണന്‍ എന്ന വിദ്യാര്‍ഥിയുടെ ഹോസ്റ്റല്‍മുറിയില്‍ തീയിട്ടതായും ആരോപണമുണ്ട്. അക്രമികളെ പൊലീസ് പിടികൂടണമെന്നും ഹോസ്റ്റലിന് കാവലേര്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രാത്രി 8.30ഓടെ വയനാട് റോഡ് ഉപരോധിച്ചു. തുടര്‍ന്ന് ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ കവാടവും ഉപരോധിച്ചു. രാത്രി 10.20ഓടെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി. ഹോസ്റ്റലിലേക്ക് പൊലീസ് സംഘത്തെ വിന്യസിച്ചതോടെയാണ് പ്രതിഷേധം നിലച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.