പൊൻകുന്നം: പൊൻകുന്നത്ത് മണിക്കൂറുകൾക്കുള്ളിൽ രണ്ട് അപകടം. പാലാ-പൊൻകുന്നം റോഡിൽ ആർ.ടി ഓഫിസിന് മുന്നിലും ദേശീയപാതയിൽ പൊൻകുന്നം രാജേന്ദ്ര മൈതാനത്തിന് സമീപവുമാണ് അപകടങ്ങൾ നടന്നത്. അപകടത്തിൽ കാൽനട യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു. പാലാ- പൊൻകുന്നം റോഡിൽ ആർ.ടി ഓഫിസിന് മുന്നിലെ സീബ്രാ ലൈനിൽ രാവിലെ 10.45നാണ് ആദ്യ അപകടം. പാലാ ഭാഗത്തേക്ക് പോയ ബൈക്ക് കാൽനട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ മണിമല ആലാപ്ര സ്വദേശി പനന്തോട്ടത്തിൽ ജോസഫ് ആൻറണിക്ക് (57) പരിക്കേറ്റു. നട്ടെല്ലിന് പരിക്കേറ്റ ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ രാജേന്ദ്ര മൈതാനത്തിന് സമീപം പകൽ 12.30 നാണ് രണ്ടാമത്തെ അപകടം.
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നടപ്പാതയിലേക്ക് ഇടിച്ച് കയറിയാണ് അപകടം. അപകടത്തിൽ കാൽനട യാത്രികരായ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ദർശനം കഴിഞ്ഞ് മടങ്ങിയ കോട്ടയം മാന്നാനം സ്വദേശികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണംവിട്ട കാർ പാതയോരത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിലും സ്വകാര്യ സ്ഥാപനത്തിെൻറ ബോർഡിലും ഇടിച്ചു. പൊൻകുന്നം സിൻഡിക്കേറ്റ് ബാങ്ക് ജീവനക്കാരി പൊൻകുന്നം ഊരാപ്പള്ളിൽ മറിയാമ്മ കുര്യാക്കോസ് (54), മണിമലക്കുന്ന് നെടുംതോടുങ്കൽ ആശ (44) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായി ഒടിവ് സംഭവിച്ച മറിയാമ്മയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പൊൻകുന്നം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.