മൂവാറ്റുപുഴ: കൊച്ചി മെട്രോക്കായി എറണാകുളത്ത് ശീമാട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിൽ വിജിലന്‍സ് ഹാജരാക്കിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലൻസ് കോടതി തിരിച്ചയച്ചു. കേസിൽ വീണ്ടും അന്വേഷണം നടത്താനും ജഡ്ജി ബി. കലാംപാഷ ഉത്തരവിട്ടു. ഇടപാടിൽ സംസ്ഥാന സർക്കാറിനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനും (കെ.എം.ആർ.എൽ) സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്ന ത്വരിതാന്വേഷണ റിപ്പോര്‍ട്ടിെല കണ്ടെത്തല്‍ കോടതി സ്വീകരിച്ചില്ല. ശീമാട്ടിക്ക് കൂടുതൽ വില ലഭിക്കുംവിധം അന്നത്തെ ജില്ല കലക്ടർ എം.ജി. രാജമാണിക്യവുമായി ഉണ്ടാക്കിയ കരാറിൽ അധികമായി ചേര്‍ത്ത കാര്യങ്ങളെക്കുറിച്ച് വീണ്ടും അന്വേഷിക്കണം. പുറമ്പോക്കുഭൂമിക്ക് വില നല്‍കാന്‍ ഇടയായിട്ടുണ്ടോയെന്നും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. ശീമാട്ടിയുടെ ഭൂമി മെട്രോക്കുവേണ്ടി ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. രാജമാണിക്യം, ശീമാട്ടി ഉടമകളായ ബീന കണ്ണന്‍, തിരുവെങ്കിടം എന്നിവരെ പ്രതികളാക്കിയാണ് 2016 ഫെബ്രുവരി 22ന് കേസ് ഫയല്‍ ചെയ്തത്. അന്നത്തെ വിജിലന്‍സ് ജഡ്ജി പി. മാധവനാണ് ആരോപണങ്ങൾ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. വസ്ത്ര വ്യാപാരശാലയായ ശീമാട്ടിയുടെ 32 സൻെറ് ഭൂമി ഏറ്റെടുത്തത് സൻെറിന് 52 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയാണ്. എന്നാല്‍, സൻെറിന് 80 ലക്ഷം ലഭിക്കേണ്ടതാണെന്ന ഭൂവുടമകളുടെ വാദം തത്ത്വത്തില്‍ അംഗീകരിച്ചും മെട്രോ റെയിലിനായി മാത്രമേ ഭൂമി ഉപയോഗിക്കാവൂ എന്നും ഏറ്റെടുക്കല്‍ കരാറില്‍ ഉള്‍പ്പെടുത്തിയത് മറ്റ് ഭൂവുടമകളുമായി ഉണ്ടാക്കിയ കരാറിൽനിന്ന് ഭിന്നമാണെന്നും കമ്പനിക്ക് ഇൗ കരാര്‍ വന്‍ സാമ്പത്തിക ബാധ്യതയാകുമെന്നും ഏറ്റെടുക്കുന്ന ഭൂമി സമ്പൂര്‍ണമായി ഉപയോഗിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കുമെന്നും ഹരജിക്കാരൻ ബോധിപ്പിച്ചു. ശീമാട്ടിക്കായി ഉണ്ടാക്കിയ പ്രത്യേക കരാര്‍ തങ്ങള്‍ക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് മറ്റ് ഭൂവുടമകൾ കോടതിയെ സമീപിച്ചാല്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കും. അന്വേഷണ കാലഘട്ടത്തില്‍ രാജമാണിക്യത്തിൻെറ ഭാര്യ നിശാന്തിനി എറണാകുളം വിജിലന്‍സ് എസ്.പി ആയതിനാൽ മറ്റൊരു വിജിലന്‍സ് ഉദ്യോഗസ്ഥനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ശീമാട്ടിയും കലക്ടറും തമ്മിലെ കരാർ ഒപ്പിട്ട് സർക്കാർ അഭിഭാഷകനിൽനിന്ന് നിയമോപദേശം വാങ്ങിയത് തെറ്റാണെന്ന ഹരജിക്കാരൻെറ വാദം കോടതി പരിഗണിച്ചു. ശീമാട്ടി പറഞ്ഞപ്രകാരം ഭൂമി ഏറ്റെടുത്തില്ലെങ്കില്‍ സർക്കാർ പിന്നീട് സൻെറിന് 91 ലക്ഷം വീതം കൊടുക്കണമെന്ന ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലെ കണക്ക് കോടതി അംഗീകരിച്ചില്ല. 2013ലെ ആക്ട് പ്രകാരം അടിസ്ഥാന സ്ഥലവിലയായ 26 ലക്ഷം കണക്കിലെടുത്താല്‍ 45.5 ലക്ഷം മാത്രമാണ് നഷ്ടപരിഹാരം നല്‍കേണ്ടിവരുക. കരാറിൽ വരുത്തിയ ഭേദഗതികൾ മൂലം സർക്കാറിന് 1500 കോടിയുെട അധിക ബാധ്യതയുണ്ടാകുമെന്ന വാദവും കോടതി പരിഗണിച്ചു. കേസ് ആഗസ്റ്റ് 17ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.