യൂനിവേഴ്സിറ്റി കോളജിലെ സംഭവങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നു -ഗവർണർ

കാഞ്ഞിരപ്പള്ളി: തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ സംഭവങ്ങൾ അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്നും പ്രശ്നപരിഹാരം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവർണർ പി. സദാശിവം. കഴിഞ്ഞദിവസങ്ങളിൽ പലതവണയായി പ്രശ്നത്തിൽ ഇടപെട്ട് വരുകയാണ്. വൈസ് ചാൻസലർ, വിദ്യാഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ്, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ പ്രശ്നപരിഹാരത്തിനായി സമീപിച്ചിരുന്നു. വിഷയം ഗൗരവമായാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചകൾ നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന കേന്ദ്ര സര്‍ക്കാറിൻെറ ശാസ്ത്ര സാങ്കേതിക വിഭാഗത്തിൻെറ കീഴിലുള്ള 'ഇസ്ബ' ദേശീയ സംരംഭകത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. ഇപ്പോഴത്തെ സംഭവങ്ങൾ ദൗര്‍ഭാഗ്യകരമാണ്. പഠന നിലവാരം ഉയര്‍ത്താനുള്ള നടപടികൾ നടക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. ഇത് നല്ലകാര്യമല്ല. കാമ്പസുകളിൽ നടക്കുന്ന സംഘർഷങ്ങൾ, ലൈംഗീകാതിക്രമം എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾ എല്ലാ മാസവും നൽകണമെന്ന് വൈസ് ചാൻസലർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി. പുത്തൻ സംരംഭങ്ങൾ ആസൂത്രണം ചെയ്യുമ്പോഴും നടപ്പാക്കുേമ്പാഴും ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബറാക്‌സ് സ്ട്രാറ്റജിക് പാർട്ട്ണർഷിപ് മേധാവി ഡോ. മനീഷ് ദിവാൻ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, ഇസ്ബ പ്രസിഡൻറ് ഡോ. കെ. സുരേഷ്‌കുമാർ, അമൽ ജ്യോതി എൻജിനീയറിങ് കോളജ് മാനേജർ ഡോ. മാത്യു പായിക്കാട്ട്, പ്രിന്‍സിപ്പൽ ഇസഡ്.വി. ലാക്കപ്പറമ്പിൽ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സ്റ്റാർട്ടപ്പുകൾക്ക് അവാർഡ് വിതരണം ചെയ്തു. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് 200 യുവസംരംഭകർ പങ്കെടുക്കുന്ന സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.