ഒരുകിലോയോളം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

ചങ്ങനാശ്ശേരി: സംസ്ഥാനത്തിന്‍െറ വിവിധഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്ന രണ്ടുപേര്‍ പിടിയില്‍. എറണാകുളം കുന്നക്കാട് എം.എച്ച്. സുധീര്‍ (28), എറണാകുളം പെരുമ്പാവൂര്‍ ഷിഹാബ് (28) എന്നിവരെയാണ് ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്‍െറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒരുകിലോയോളം കഞ്ചാവും പിടകൂടിയിട്ടുണ്ട്. രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മാസങ്ങളോളം നീണ്ട അന്വേഷണങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ഒടുവിലാണ് ഇവരെ പിടികൂടിയതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. 12 വര്‍ഷമായി കഞ്ചാവ് വില്‍ക്കുന്ന ഇവര്‍ കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നതായും എക്സൈസിന്‍െറ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ചെറുകിട വില്‍പനക്കാര്‍ക്കാണ് ഇവര്‍ കഞ്ചാവ് നല്‍കുന്നത്. സമൂഹ മാധ്യമം ഉപയോഗിച്ചാണ് കഞ്ചാവ് വില്‍പന നടത്തുന്നത്. ആന്ധ്രപ്രദേശില്‍നിന്നാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത്. ഒരുതവണ പോകുമ്പോള്‍ 15 കിലോ കഞ്ചാവുവരെ കേരളത്തില്‍ എത്തിക്കാറുണ്ടെന്നും കൂടുതലും ട്രെയിന്‍ മാര്‍ഗമാണ് എത്തിക്കുന്നതെന്നും ഇവര്‍ മൊഴി നല്‍കി. ഇവരുടെ പിന്നില്‍ കഞ്ചാവ് വില്‍പനയുടെ വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നതായി ഇവരുടെ മൊബൈല്‍ ഫോണില്‍നിന്ന് മനസ്സിലായതായും താമസിയാതെ അവരെ പിടികൂടുമെന്നും അധികൃതര്‍ അറിയിച്ചു. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന്‍െറ രഹസ്യ അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വണ്ടികളുടെ നിര്‍മാണ രീതികള്‍ അറിയാവുന്ന സുധീര്‍ തന്നെയാണ് രഹസ്യഅറ നിര്‍മിച്ചത്. കഞ്ചാവ് കൈമാറ്റത്തിന് കൂടുതലായും ആരാധനാലയങ്ങളുടെ പരിസരമാണ് തെരഞ്ഞെടുക്കാറ്. പൊലീസിനും എക്സൈസിനും സംശയം തോന്നാതിരിക്കാനാണ് ഇങ്ങനുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നത്. ആന്ധ്രപ്രദേശില്‍നിന്നും തുച്ഛവിലയ്ക്ക് കൊണ്ടുവരുന്ന കഞ്ചാവ് 15 ഇരട്ടി വിലയ്ക്കാണ് കേരളത്തില്‍ വിറ്റിരുന്നത്. പ്രിവന്‍റിവ് ഓഫിസര്‍മാരായ ശ്രീകുമാര്‍, സജികുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ. ഷിജു, പി. സജി, എ.എസ്. ഉണ്ണികൃഷ്ണന്‍, ഡി. ഷൈജു, ആന്‍റണി സേവ്യര്‍, ഡബ്ള്യു.സി.ഒ അമ്പിളി, മോളി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.