ഈരാറ്റുപേട്ട: മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. പതിമൂന്നംഗങ്ങളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസ് -നാല്, കേരള കോണ്‍ഗ്രസ് എം -നാല്, സി.പി.എം -മൂന്ന്, സെക്കുലര്‍ -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. നിലവില്‍ കോണ്‍ഗ്രസും മാണിയും ചേര്‍ന്നാണ് ഭരണം. പ്രതിപക്ഷത്ത് സി.പി.എമ്മും സെക്കുലറും ചേര്‍ന്ന് അഞ്ച് അംഗങ്ങളാണുള്ളത്. കഴിഞ്ഞദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റ് ഒറ്റക്ക് മത്സരിച്ച കേരള കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് അഞ്ചില്‍നിന്ന് കോണ്‍ഗ്രസിന് ഒരുസീറ്റ് കുറയുകയും കേരള കോണ്‍ഗ്രസിന്‍െറ സീറ്റ് മൂന്നില്‍നിന്ന് നാലായി ഉയരുകയും ചെയ്തത്. എട്ടാം വാര്‍ഡ് അംഗമായിരുന്ന ജയിംസ് ആന്‍റണി പുത്തനാനിയില്‍ (കോണ്‍ഗ്രസ്) മരണപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. നിലവില്‍ ഭരണപക്ഷത്ത് ഇപ്പോള്‍ ഇരുകക്ഷിക്കും തുല്യസീറ്റുകളാണ്. നിലവില്‍ കോണ്‍ഗ്രസിന് പ്രസിഡന്‍റ് സ്ഥാനവും കേരള കോണ്‍ഗ്രസിന് വൈസ് പ്രസിഡന്‍റ് സ്ഥാനവുമാണ്. പുതിയസാഹചര്യത്തില്‍ പ്രസിഡന്‍റ് സ്ഥാനം എന്ന ആവശ്യം കേരള കോണ്‍ഗ്രസ് ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് വഴങ്ങിയിട്ടില്ല. ഇതോടെ ഭരണകക്ഷിയില്‍ ഉടലെടുത്ത അസ്വാരസ്യം മുതലെടുക്കാന്‍ ലക്ഷ്യമിട്ടാണ് എല്‍.ഡി.എഫ് നീക്കം. ഈരാറ്റുപേട്ട വി.ഇ.ഒ മുമ്പാകെയാണ് നോട്ടീസ് സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.