ചിറ്റാര്‍പുഴയില്‍ മാലിന്യം കെട്ടിക്കിടക്കുന്നു

കാഞ്ഞിരപ്പള്ളി: മാലിന്യം നിറഞ്ഞ് ചിറ്റാര്‍പുഴ. പുഴയിലെ ഒഴുക്ക് കുറഞ്ഞതോടെയാണ് മാലിന്യം കെട്ടിക്കിടക്കാന്‍ തുടങ്ങിയത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും വീടുകളിലെയും മാലിന്യം വന്‍തോതിലാണ് ചിറ്റാര്‍ പുഴയിലേക്ക് ഒഴുക്കുന്നത്. പഞ്ചായത്ത് മാലിന്യശേഖരണം നിര്‍ത്തിയതോടെ പച്ചക്കറി മാലിന്യവും ഹോട്ടല്‍ മാലിന്യവും ചീഞ്ഞ മത്സ്യവും മാംസാവശിഷ്ടവുമടക്കം പുഴയിലേക്ക് വലിച്ചെറിയുന്നത് പതിവായിരിക്കുകയാണ്. താലൂക്കില്‍ ഏറ്റവും കൂടുതല്‍ കശാപ്പുശാലകള്‍ പ്രവര്‍ത്തിക്കുന്നത് കാഞ്ഞിരപ്പള്ളി ടൗണിനോട് ചേര്‍ന്ന രണ്ടു വാര്‍ഡുകളിലാണ്. ഇവിടെനിന്നുള്ള മാലിന്യവും പുഴയിലേക്കാണ് എത്തുന്നത്. കശാപ്പുകാര്‍ക്ക് അറവുമാടുകളെ സൂക്ഷിക്കുന്നതും പുഴയോരത്താണ്. അറവുമാടുകളുടെ വിസര്‍ജ്യം വെള്ളത്തിലൂടെ ഒഴുകുന്നത് സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും ലഭിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കരിമ്പുകയം കുടിവെള്ള പദ്ധതി ഉള്‍പ്പെടെ ചെറുതും വലുതുമായ നിരവധി കുടിവെള്ള വിതരണ പദ്ധതികളാണ് ചിറ്റാര്‍ പുഴയെ ആശ്രയിച്ചുള്ളത്. കാഞ്ഞിരപ്പള്ളി പട്ടണത്തിലെ അഴുക്കുചാലുകള്‍ ഒഴുകിയത്തെുന്നതും പുഴയിലേക്കാണ്. പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളുടെ മലിനജല കുഴലുകള്‍ പുഴയിലേക്കാണ് നീട്ടി വെച്ചിരിക്കുന്നത്. ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലെ മലിനജലവും പുഴയിലേക്ക് എത്തും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. കാഞ്ഞിരപ്പള്ളി ബസ്സ്റ്റാന്‍ഡില്‍ സ്ഥിതിചെയ്യുന്ന കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം പുഴയിലേക്ക് ഒഴുകിയത്തെുന്നതിനെക്കുറിച്ച് വ്യാപാരികളടക്കമുള്ളവര്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മനുഷ്യ വിസര്‍ജ്യത്തിന്‍െറ സാന്നിധ്യം വ്യക്തമാക്കുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് പുഴയിലെ ജലത്തില്‍ കൂടുതലാണെന്ന്് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടത്തെിയിരുന്നു. പുഴയിലെ മലിനീകരണം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.