കാഞ്ഞിരപ്പള്ളിയില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നഗരത്തിലെ മാലിന്യ നിര്‍മാര്‍ജനത്തിന് പുതുതായി ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാന്‍ അംഗീകാരം ലഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷക്കീല നസീര്‍ അറിയിച്ചു. മാലിന്യ നിര്‍മാര്‍ജന പദ്ധതിക്ക് ഊന്നല്‍നല്‍കി ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ച പദ്ധതിക്കാണ് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചത്. ഇതിനായി 30ലക്ഷം രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്‍െറ സഹായവും ഇതിനായി ലഭിക്കും. ടൗണ്‍ ഹാള്‍ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന മാലിന്യ സംസ്കരണ പ്ളാന്‍റിനോട് ചേര്‍ന്ന് ഇന്‍സിനറേറ്റര്‍ സ്ഥാപിക്കും. ആകെ 8,89,02716 രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ക്ഷീരകര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങാന്‍ നാല് ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. ക്ഷീരകര്‍ഷകര്‍ക്കുള്ള ഇന്‍സിനറേറ്ററിനായി അഞ്ചുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരുലക്ഷം രൂപ വര്‍ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. കുടുംബശ്രീ യൂനിറ്റുകളുടെയും കാര്‍ഷിക ഉല്‍പന്നങ്ങളും വിറ്റഴിക്കുന്നതിന് മിനി സിവില്‍ സ്റ്റേഷന് സമീപം നിര്‍മിച്ച വനിതാ ഉല്‍പന വിപണനകേന്ദ്രം പണി പൂര്‍ത്തിയാക്കും. ഇതിനായി 14ലക്ഷം മാറ്റിവെച്ചു. പുത്തനങ്ങാടിയില്‍ പഞ്ചായത്തുവക സ്ഥലത്ത് 15 ലക്ഷം രൂപയുടെ പുതിയ കെട്ടിടം നിര്‍മിക്കും. പഞ്ചായത്ത് ലൈബ്രറി പ്രവര്‍ത്തിച്ചുവരുന്ന സഹൃദയ വായനശാല തനിമ നിലനിര്‍ത്തി നവീകരിക്കും. ടൗണ്‍ ഹാള്‍ നവീകരിക്കുന്നതിനായി 30ലക്ഷം വകയിരുത്തി. പശ്ചാത്തല മേഖലയില്‍ 3,37,03,839 രൂപ മാറ്റിവെച്ചു. വീട് പുനരുദ്ധാരണത്തിന് പ്രത്യേകം തുക വകയിരുത്തി. പഞ്ചായത്തിലെ 207 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൊരട്ടി ആലുംപരപ്പ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാന്‍ 15ലക്ഷം വകയിരുത്തി. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ മൂന്ന് വാര്‍ഡുകളിലുള്ള ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. പട്ടിമറ്റം-മോതിന്‍പറമ്പ് ജലവിതരണ പദ്ധതിയുടെ ടാങ്ക് നിര്‍മിക്കുന്നതിന് പത്തുലക്ഷം രൂപ മാറ്റിവെച്ചു. പേട്ടക്കവലയില്‍ ഓപണ്‍ സ്റ്റേജ് നിര്‍മിക്കുന്നതിന് അഞ്ചുലക്ഷം രൂപയും കൂടാതെ അഞ്ചുലക്ഷം ബ്ളോക് പഞ്ചായത്തും മാറ്റിവെച്ചിട്ടുണ്ട്. സ്വന്തമായി സ്ഥലമില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് സ്ഥലംവാങ്ങാന്‍ സാമ്പത്തിക സഹായം നല്‍കും. പഠനത്തില്‍ മികവു പുലര്‍ത്തുന്ന പട്ടികജാതി കുടുംബത്തിലെ കുട്ടികള്‍ക്ക് ലാപ്ടോപ് നല്‍കുന്നതിനും പട്ടികവര്‍ഗ വിഭാഗത്തിലുള്ള യുവാക്കള്‍ക്ക് ഓട്ടോ വാങ്ങുന്നതിനും ധനസഹായം നല്‍കും. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് ഭവനനിര്‍മാണത്തിനും പുനരുദ്ധാരണത്തിനും തുക മാറ്റിവെച്ചിട്ടുണ്ട്. ശിശുക്ഷേമത്തിനും പ്രത്യേക തുക മാറ്റിവെച്ചിട്ടുണ്ട്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിക്കാര്‍ക്ക് പുരസ്കാരം അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വിപണി വിപുലമാക്കുന്നതിനുമുള്ള പ്രത്യേക പരിഗണന നല്‍കിയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷക്കീല നസീര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.