സ്കൂള്‍ യൂനിഫോമില്‍ കഞ്ചാവ് വില്‍പന : 51 പൊതി കഞ്ചാവുമായി 18കാരന്‍ പിടിയില്‍

ചങ്ങനാശേരി: സ്കൂള്‍ യൂനിഫോം ധരിച്ച് തമിഴ്നാട്ടില്‍നിന്ന് കഞ്ചാവ് കടത്തി വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പന നടത്തുന്ന യുവാവിനെ ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ പിടികൂടി. കങ്ങഴ പത്തനാട് കൊറ്റന്‍ചിറ തകിടിയേല്‍ ടി.എസ്. അബിനാണ് (18) പിടിയിലായത്. മൂന്നു ദിവസത്തിനു മുമ്പ് രണ്ടു വിദ്യാര്‍ഥികളെ കഞ്ചാവുമായി പിടികൂടിയപ്പോള്‍ അവരില്‍നിന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായത്. സ്കൂള്‍ യൂനിഫോമില്‍ വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ എത്തുന്ന ഇയാള്‍ വിദ്യാര്‍ഥികളുമായി ബന്ധം സ്ഥാപിച്ച ശേഷം കഞ്ചാവ് വിതരണം ചെയ്യുകയാണ് പതിവ്. ഞായറാഴ്ച രാവിലെ ഒരു വിദ്യാര്‍ഥിക്ക് കഞ്ചാവ് വിറ്റശേഷം മറ്റുള്ളവര്‍ക്കു കൊടുക്കുന്നതിനുവേണ്ടി പത്തനാട് നില്‍ക്കുമ്പോഴാണ് അറസ്റ്റിലാകുന്നത്. പല സ്കൂളുകളിലെയും യൂനിഫോം ശേഖരമുള്ള ഇയാള്‍ തമിഴ്നാട്ടില്‍ കഞ്ചാവ് എടുക്കാന്‍ പോകുമ്പോള്‍ തമിഴ്നാട്ടിലെ വിദ്യാര്‍ഥികളുടെ യൂനിഫോമും കേരളത്തിലാകുമ്പോള്‍ ഇവിടുത്തെ യൂനിഫോമും മാറി ധരിക്കുകയാണ് പതിവെന്ന് എക്സൈസ് പറഞ്ഞു. അനവധി തവണ കഞ്ചാവുമായി പിടിക്കപ്പെട്ട ഇയാള്‍ മുമ്പ് 45 ദിവസം ജുവനൈല്‍ ഹോമിലും കിടന്നിട്ടുണ്ട്. ഇത്തവണ പിടിച്ചപ്പോഴും 18 തികഞ്ഞിട്ടില്ളെന്നു കള്ളം പറഞ്ഞെങ്കിലും സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് 18 വയസ്സ് തികഞ്ഞതായി സ്ഥിരീകരിക്കുകയായിരുന്നു. 14 വയസ്സ് മുതല്‍ കഞ്ചാവ് കടത്തുന്നതായി ഇയാള്‍ എക്സൈസിനോടു സമ്മതിച്ചിട്ടുണ്ട്. ചോദ്യം ചെയ്യുന്ന നാട്ടുകാരെ മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് കച്ചവടം നടത്തിയിരുന്നത്. അബിന്‍ നിരവധി മോഷണക്കേസിലെയും പ്രതിയാണെന്നും എക്സൈസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രിവന്‍റിവ് ഓഫിസര്‍ ശ്രീകുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ. ഷിജു, ബി. സന്തോഷ്കുമാര്‍, നിസാം, മജീദ്, ഡ്രൈവര്‍ അനില്‍ എന്നിവര്‍ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.