ചങ്ങനാശേരി: പച്ചക്കറി വില താഴുന്നു. ഇക്കുറി ഓണസദ്യ കൊഴുക്കും. തമിഴ് നാട്ടില്‍നിന്ന് പച്ചക്കറി വരവ് കൂടിയതിന് പിന്നാലെ ശക്തമായ ഇടപെടലുമായി ഹോര്‍ട്ടികോര്‍പ്പും രംഗത്തുവന്നതോടെ കുറഞ്ഞ പച്ചക്കറിവില ഇത്തവണ ഓണസദ്യയിലെ വിഭവങ്ങളുടെ എണ്ണം കൂട്ടും. ഏത്തക്കായ ഒഴികെ എല്ലാ വിഭവങ്ങള്‍ക്കും കുറഞ്ഞ വിലയാണ്. പൊതുവിപണിയില്‍ വില കുറഞ്ഞതിനൊപ്പം ഹോര്‍ട്ടികോര്‍പ്പിന്‍െറ ഇടപെടല്‍ കൂടിയായതോടെ മികച്ച പച്ചക്കറി വിപണിയില്‍ ലഭ്യമാണ്. പച്ചക്കറിവില കുറഞ്ഞതോടെ ഇത്തവണ മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മാര്‍ക്കറ്റിലെ പച്ചക്കറിവില ഇങ്ങനെ (ഒരുമാസം മുമ്പുള്ള വില ബ്രാക്കറ്റില്‍) ഏത്തക്ക 55 (70), വെള്ളരി 20 (25), ഇഞ്ചി 66 (100), മാങ്ങ 90 (20), കാബേജ് 24 (40) , മുരിങ്ങ 36 (110), പാവക്ക 32 (40) സവാള16 (30) ഉള്ളി 24 (35), ബീറ്റ്റൂട്ട് 24 (40), ഉരുളക്കിഴങ്ങ് 32 (40), വെളുത്തുള്ളി 136, കാരറ്റ്40 (45), വെണ്ട 28(40), തക്കാളി 20 (40), പച്ചമുളക് 32 (80), പച്ചത്തക്കാളി 16 (25) എന്നിങ്ങനെയാണ്. സര്‍ക്കാറിന്‍െറ ഓണം സമൃദ്ധി കേന്ദ്രങ്ങളും ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വിലയില്‍ കുറവാണ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നത്. കൃഷിവകുപ്പ്, വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്, അനുബന്ധ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ ജില്ലയില്‍ 89 കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ കൃഷിഭവന്‍െറ 79 കേന്ദ്രങ്ങളും ഹോര്‍ട്ടി കോര്‍പ്പിന്‍െറ മൂന്നും വി.എഫ്.പി.സി.കെയുടെ 15 വിപണനകേന്ദ്രങ്ങളും ഉള്‍പ്പെടുന്നു. സുരക്ഷിതമായ നാടന്‍ പച്ചക്കറികള്‍ മിതമായ നിരക്കില്‍ ജനങ്ങളില്‍ എത്തിക്കാനാണ് വിപണി തുറന്നിട്ടുള്ളത്. ഹോര്‍ട്ടികോര്‍പ്പിന്‍െറ ഇടപെടല്‍ വിപണിയില്‍ വില കുത്തനെ കുറയാന്‍ കാരണമായതായി ഹോര്‍ട്ടികോര്‍പ് ജില്ലാ മാനേജര്‍ ബാബുരാജ് പറഞ്ഞു. ഓണംവരെ പരമാവധി വിലക്കുറവില്‍ എല്ലാ ഇനം പച്ചക്കറികളും ലഭ്യമാക്കാനാണു തീരുമാനം. പരമാവധി നാടന്‍ പച്ചക്കറി ഇനങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.