കോട്ടയം: ജില്ലയെ തുറസ്സായ മലമൂത്ര വിസര്‍ജന രഹിത ജില്ലയായി പ്രഖ്യാപിച്ചു. കോട്ടയം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ് ജില്ലയെ തുറസ്സായ മലമൂത്ര വിസര്‍ജനരഹിത ജില്ലയായി പ്രഖ്യാപിച്ചു. ജില്ലയില്‍ 9141കുടുംബങ്ങള്‍ക്ക് സ്വന്തമായി ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കിക്കൊണ്ടാണ് ജില്ലയെ സമ്പൂര്‍ണ ഒ.ഡി.എഫ് ജില്ലയാക്കി മാറ്റിയത്. നിര്‍മാണം പൂര്‍ത്തീകരിച്ച ഓരോ ഗുണഭോക്താവിനും 15,400 രൂപയാണ് സര്‍ക്കാര്‍ ധനസഹായമായി നല്‍കുന്നത്. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ വില്ളേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരെയും യോഗം അഭിനന്ദിച്ചു. കലക്ടര്‍ സി.എ. ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മേരി സെബാസ്റ്റ്യന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലില്‍, ഏറ്റുമാനൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. മൈക്കിള്‍, പ്രോജക്ട് ഡയറക്ടര്‍ ജെ. ബെന്നി, ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, അസി. ഡെവലപ്മെന്‍റ് കമീഷണര്‍മാരായ പി.എസ്. ഷിനോ, ജി. സൂധാകരന്‍, ജെ. പ്രമീളകുമാരി, ബ്ളോക് ഡെവലപ്മെന്‍റ് ഓഫിസര്‍മാര്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍, ശുചിത്വമിഷന്‍ അസി. കോഓഡിനേറ്റര്‍മാരായ ജോര്‍ജ് തോമസ്, ടി.സി. ബൈജു, പ്രോഗ്രാം ഓഫിസര്‍ നോബ്ള്‍, ടെക്നിക്കല്‍ കണ്‍സല്‍ട്ടന്‍റ് രാഹുല്‍, ജലനിധി പ്രോജക്ട് എന്‍ജിനീയര്‍ കെ.എസ്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.