കോട്ടയം: എം.ജി സര്‍വകലാശാലയില്‍ തിങ്കളാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ഇടത് അനുകൂല സംഘടനകള്‍ തടഞ്ഞു. മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി എംപ്ളോയീസ് അസോസിയേഷന്‍ നേതൃത്വത്തില്‍ ജീവനക്കാര്‍ തീര്‍ത്ത ഉപരോധം നേരിയ സംഘര്‍ഷത്തിന് വഴിവെച്ചു. സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ പ്രതിഷേധവുമായി വി.സിയുടെ ചേംബര്‍ ഉപരോധിച്ചു. ഒടുവില്‍ പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ഉപരോധത്തിനൊടുവില്‍ സിന്‍ഡിക്കേറ്റ് യോഗം മാറ്റിവെച്ച് വി.സി ഡോ. ബാബു സെബാസ്റ്റ്യന്‍ ഉത്തരവിട്ടു. ഇടതു സംഘടനകളുടെ നിലപാടിന്‍െറ പേരില്‍ സിന്‍ഡിക്കേറ്റ് യോഗം മാറ്റിവെച്ചത് അംഗീകരിക്കാനാവില്ളെന്ന് യു.ഡി.എഫിലെ ഒരുവിഭാഗം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു. നിയമവിരുദ്ധമായി സ്വാശ്രയമേഖലയില്‍ പുതിയ കോഴ്സുകളും കോളജുകളും അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. ഈവര്‍ഷം 18 പുതിയ കോളജുകളും നൂറിലധികം കോഴ്സുകളും അനുവദിക്കാനുള്ള അജണ്ടയും അടിസ്ഥാന സൗകര്യങ്ങളില്ളെന്ന് പരിശോധനയില്‍ കണ്ടത്തെിയ 48 സ്വാശ്രയ കോളജുകള്‍ക്ക് പുതിയ കോഴ്സുകള്‍ അനുവദിക്കാനുള്ള ശിപാര്‍ശയും തിങ്കളാഴ്ചത്തെ സിന്‍ഡിക്കേറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. യു.ജി.സി നിഷ്കര്‍ഷിക്കുന്ന അടിസ്ഥാന സൗകര്യമില്ലാത്തവര്‍ക്ക് കോളജുകള്‍ അനുവദിക്കുന്നതിന് പിന്നില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന ആക്ഷേപമുണ്ടായി. സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാനിരിക്കെ തിരക്കിട്ട് പുതിയ സ്വാശ്രയ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിന് പിന്നില്‍ സിന്‍ഡിക്കേറ്റിന് ഗൂഢലക്ഷ്യമുണ്ടെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമ്പോള്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടുന്ന കീഴ്വഴക്കത്തിന് തുടക്കം കുറിച്ചത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ്. 2011ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ മൂന്നു വര്‍ഷത്തിലധികം കാലാവധി നിലനില്‍ക്കെ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിട്ടാണ് പുതിയ സിന്‍ഡിക്കേറ്റിനെ അന്ന് നിയമിച്ചത്. നാമനിര്‍ദേശം ചെയ്ത സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സിന്‍ഡിക്കേറ്റ് അംഗത്വം രാജിവെക്കണമെന്ന ധാര്‍മിക ഉത്തരവാദിത്തം നിറവേറ്റണം. കെട്ടിട നിര്‍മാണത്തില്‍ ഉള്‍പ്പെടെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നടത്തിയ അഴിമതികള്‍ സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടത്തെി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു. തിങ്കളാഴ്ച രാവിലെ നടന്ന ഉപരോധത്തിന് നേതാക്കളായ കെ. ഷറഫുദ്ദീന്‍, ബാബുരാജ് എ. വാര്യര്‍, പി. പത്മകുമാര്‍, പി.എസ്. സതീശ് ബാബു, ജെ. ലേഖ, പി.സി. സുകുമാരന്‍, പി.എം. രാജേന്ദ്രന്‍, എം.എസ്. സുരേഷ്, ജോസഫ് എബ്രഹാം, ശ്രീകാന്ത് മനോഹര്‍, വി.പി. മജീദ്, എന്‍. അഷ്ടമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വനിതകളടക്കം നൂറുകണക്കിന് ജീവനക്കാര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.