കറുകച്ചാല്‍: കോട്ടയം-കറുകച്ചാല്‍ റോഡില്‍ ചമ്പക്കര ആശ്രമംപടിക്ക് സമീപം റോഡിന്‍െറ വളവ് നിവര്‍ത്താന്‍ നാല് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. ഇതില്‍ മൂന്ന് കുടുംബങ്ങള്‍ ബന്ധുക്കളുടെ വീടുകളിലും വാടകക്കും താമസിക്കുന്നു. എന്നാല്‍, വാടക കൊടുക്കാനോ വീടിന് ഡെപ്പോസിറ്റ് നല്‍കാനോ മാര്‍ഗമില്ലാതെ വീട് നിന്നിരുന്നതിന് സമീപമുള്ള തോട്ടിറമ്പില്‍ പടുത വലിച്ചുകെട്ടി ഒരു കുടുംബം കഴിയുന്നു. ചമ്പക്കര പത്താഴക്കുഴിയില്‍ ബാലാമണി ചെല്ലപ്പനും (65) കുടുംബവുമാണ് തോട്ടില്‍ കഴിയുന്നത്. 37 വര്‍ഷമായി താമസിച്ചുവന്ന വീടാണ് സര്‍ക്കാര്‍ പൊളിച്ചുമാറ്റിയത്. 21 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു. 15 വര്‍ഷം മുമ്പ് കോട്ടയം മെഡിക്കല്‍ കോളജില്‍ കാന്‍സറിന് ഓപറേഷന്‍ നടത്തിയ ഇവര്‍ ഇപ്പോള്‍ ടി.ബി പിടിപെട്ട് ചികിത്സയിലാണ്. ഇവരുടെ മകളും മകളുടെ ഭര്‍ത്താവും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബമാണ് തോട്ടിറമ്പില്‍ കഴിയുന്നത്. കുടിയൊഴിപ്പിച്ചവര്‍ക്ക് കോട്ടയം കലക്ടര്‍ മൂന്നുസെന്‍റ് സ്ഥലവും അവിടെ വീട് നിര്‍മിച്ച് നല്‍കുമെന്നും അറിയിച്ചെങ്കിലും ഒരിക്കലും വെള്ളം ലഭിക്കാത്തതും വഴിയില്ലാത്തതുമായ ഭൂമി വേണ്ടെന്ന് നാല് കുടുംബങ്ങളും അറിയിച്ചു. ഹിന്ദു മലവേടന്‍ സമുദായത്തില്‍പെട്ട ഇവരെ പുനരധിവസിപ്പിക്കാനുള്ള ഒരുവിധ ശ്രമവും അധികൃതരുടെ ഭാഗത്തുനിന്ന് ഇല്ല. മുഖ്യമന്ത്രി നേരിട്ടത്തെി ഭൂമിയും വീടും നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും അതും പാഴ്വാക്കായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.