അഞ്ചു മണിക്കൂറില്‍ അനീഷിന്‍െറ കുടുംബത്തിനായി സമാഹരിച്ചത് രണ്ടു ലക്ഷം

തമ്പലക്കാട്: മരത്തില്‍നിന്ന് വീണുമരിച്ച യുവാവിന്‍െറ കുടുംബത്തെ സഹായിക്കാന്‍ നാടൊന്നിച്ചു. അഞ്ചു മണിക്കൂര്‍കൊണ്ട് അനീഷിന്‍െറ കുടുംബത്തിനായി സമാഹരിച്ചത് രണ്ടു ലക്ഷം രൂപ. മരത്തില്‍നിന്ന് വീണുമരിച്ച നിര്‍ധനകുടുംബാംഗമായ നെടുംതൊട്ടിയില്‍ അനീഷിന്‍െറ വിധവ മഞ്ജുവിന് തുക കൈമാറുകയും ചെയ്തു. നാട്ടുകാരുടെ കാര്യങ്ങള്‍ക്കും മുന്നിട്ടുനിന്നിരുന്ന അനീഷ് (അനി-34) മാര്‍ച്ച് 26നാണ് മരംമുറിക്കുന്നതിനിടെ വീണ് മരിച്ചത്. കൂലിപ്പണിക്കാരനായിരുന്ന അനീഷിന് ആകെയുള്ള നാല് സെന്‍റില്‍ ബാങ്കില്‍നിന്ന് വായ്പയെടുത്താണ് വീട് നിര്‍മിച്ചത്. ഇതിന്‍െറ ബാധ്യത നിലനില്‍ക്കെയാണ് അനീഷിന്‍െറ അകാലനിര്യാണം. അനീഷ് മരിച്ചതോടെ ഭാര്യ മഞ്ജുവും നാലു വയസ്സുള്ള പെണ്‍കുട്ടിയും അനാഥരായി. മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയ കുടുംബത്തിന് സഹായവുമായി തമ്പലക്കാട് സി.എസ് വായനശാലയാണ് മുന്നിട്ടിറങ്ങിയത്. വായനശാലയുടെ നേതൃത്വത്തില്‍ കുടുംബസഹായ നിധി രൂപവത്കരിച്ച് നടത്തിയ ധനസമാഹരണത്തിലാണ് 2,05,000 രൂപ സമാഹരിക്കാന്‍ കഴിഞ്ഞത്. പഞ്ചായത്ത് അംഗങ്ങളായ ജാന്‍സി ജോര്‍ജ്, മണി രാജു, വായനശാല സെക്രട്ടറി കെ.ജി. ശ്രീനിവാസന്‍ നായര്‍, രാജു ജോര്‍ജ് തേക്കുംതോട്ടം, റോയി പി. ബാബു കളപ്പുരക്കല്‍ എന്നിവരുടെ കണ്‍വീനര്‍മാരായുള്ള വിവിധ കമ്മിറ്റികള്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മൂന്ന്, 23 വാര്‍ഡുകളില്‍ പൊതുപ്രവര്‍ത്തകരുടെ സഹകരണത്തോടെ ധനസമാഹരണം നടത്തി. ചൊവ്വാഴ്ച വായനശാല ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഷക്കീല നസീര്‍ തുക മഞ്ജുവിന് കൈമാറി. ഫാ. റെജി മാത്യു വയലുങ്കല്‍, പഞ്ചായത്ത് അംഗങ്ങളായ ജാന്‍സി ജോര്‍ജ്, കെ.ജി. ശ്രീനിവാസന്‍ നായര്‍, രാജു ജോര്‍ജ്, കെ.എന്‍. പ്രഭാകരന്‍ നായര്‍, എന്‍. സോമനാഥന്‍, സുധീഷ്, അനില്‍ വള്ളിയില്‍, പി.എന്‍. കൃഷ്ണന്‍കുട്ടി നായര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.