കോടിമത മാലിന്യപ്രശ്നത്തിന് അടിയന്തര പരിഹാരം വേണം

കോട്ടയം: കോടിമത മാര്‍ക്കറ്റിലെ മാലിന്യപ്രശ്നത്തിനും കച്ചവടക്കാരുടെ ലൈസന്‍സ്, ഫുഡ് സേഫ്ടി ലൈസന്‍സ് തുടങ്ങിയ ആവശ്യങ്ങള്‍ക്കും അടിയന്തര പരിഹാരം കാണണമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി. കഴിഞ്ഞദിവസം പരിശോധന നടത്തിയ ജില്ലാ സ്ക്വാഡും സ്ഥിതി തൃപ്തികരമല്ളെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോട്ടയം മുനിസിപ്പല്‍ സെക്രട്ടറിക്ക് കലക്ടര്‍ ഭണ്ഡാരി സ്വാഗത് നിര്‍ദേശം നല്‍കി. തിരുനക്കര മൈതാനത്ത് സ്റ്റേജിന് സമീപമുള്ള ശുചിമുറികളിലെ മാലിന്യം നീക്കണമെന്നും നിര്‍ദേശിച്ചു. അറുപുഴ റോഡില്‍ മണ്ണിടിഞ്ഞ് അപകടം ഉണ്ടാകുന്ന സാഹചര്യത്തില്‍ സംരക്ഷണഭിത്തി കെട്ടാന്‍ സുരേഷ്കുറുപ്പ് എം.എല്‍.എ നിര്‍ദേശിച്ചു. കുമരകം സാംസ്കാരിക നിലയത്തിന്‍െറ മുടങ്ങിക്കിടക്കുന്ന നിര്‍മാണപ്രവര്‍ത്തനം പുനരാരംഭിക്കണം -അദ്ദേഹം പറഞ്ഞു. പൊന്‍കുന്നത്ത് ദേശീയപാതയില്‍ റോഡ് തകരാറിലായി അപകടമുണ്ടാകുന്നതായും സത്വര നടപടി സ്വീകരിക്കണമെന്നും ഡോ. ജയരാജ് എം.എല്‍.എ ശ്രദ്ധയില്‍പ്പെടുത്തി. അമിതവേഗത്തില്‍ പായുന്ന ലോറികള്‍ പിടികൂടാന്‍ പട്രോളിങ് ശക്തിപ്പെടുത്തി. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ 9497932001 എന്ന വാട്സ് ആപ്പ് നമ്പര്‍ പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണം. ജില്ലയെ തുറസ്സായ മലമൂത്രവിസര്‍ജന രഹിത ജില്ലയായി പ്രഖ്യാപിക്കുന്നതിന് 13567 വീടുകളില്‍കൂടി കക്കൂസുകള്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനം നടന്നുവരുന്നതായി ശുചിത്വമിഷന്‍ എ.ഡി.സി അറിയിച്ചു. അനധികൃത മണ്ണെടുപ്പ് തടയാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റും മണ്ണിറക്കുന്നതിന് വര്‍ക് ഓര്‍ഡറും നിര്‍ബന്ധമായും ഹാജരാക്കണമെന്ന് യോഗം നിഷ്കര്‍ഷിച്ചു. കലക്ടറേറ്റില്‍ ലിഫ്റ്റ് നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടിയും തുടര്‍പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ഭിന്നശേഷിയുള്ളവരുടെ പരാതിയിലാണ് ഈ നടപടി. ഇതിനായി 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. യോഗത്തില്‍ ജില്ലാ പ്ളാനിങ് ഓഫിസര്‍ ടെസ് പി. മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.