കോടിമത മത്സ്യമാര്‍ക്കറ്റ് പൊളിച്ചുനീക്കി

കോട്ടയം: കോടിമതയിലെ മത്സ്യമാര്‍ക്കറ്റ് നവീകരണത്തിന്‍െറ ഭാഗമായി നഗരസഭ പൊളിച്ചുനീക്കി. ചൊവ്വാഴ്ച ഉച്ചയോടെയാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാര്‍ക്കറ്റ് പൊളിച്ചുനീക്കിയത്. ഇവിടെനിന്നുമാറാന്‍ വ്യാപാരികള്‍ക്ക് ഒരാഴ്ച മുമ്പ് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. മുപ്പത്തിമൂന്നോളം ലൈസന്‍സികളാണ് ഇവിടെ കച്ചവടം നടത്തുന്നത്. കൂടാതെ, ചെറുകിട കച്ചവടക്കാരടക്കം നൂറിലധികം ആളുകളാണ് മാര്‍ക്കറ്റില്‍ വ്യാപാരം നടത്തുന്നത്. ആധുനിക നിലവാരത്തിലുള്ള മാര്‍ക്കറ്റ് പണിയുന്നതിന്‍െറ ഭാഗമായാണ് പഴയ മാര്‍ക്കറ്റ് പൊളിച്ചത്. നിലവിലെ മാര്‍ക്കറ്റിന് എതിര്‍വശാണ് ഇപ്പോള്‍ താല്‍ക്കാലിക മാര്‍ക്കറ്റ് നിര്‍മിച്ചത്. ഷീറ്റിട്ട കെട്ടിടത്തിലാണ് താല്‍ക്കാലിക മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. അടുത്തദിവസം മുതല്‍ മത്സ്യമാര്‍ക്കറ്റ് ഇവിടെയാവും. എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ് പുതിയ മാര്‍ക്കറ്റ് നിര്‍മിക്കുന്നത്. ഇതിനായി രണ്ടുകോടി രൂപ കേന്ദ്ര ഫണ്ടും ലഭിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് ഫണ്ട് ലഭിച്ചത്. എന്നാല്‍, ഇതുവരെ ഒരു നടപടിയും എടുത്തിരുന്നില്ല. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സംവിധാനമടക്കം എല്ലാ സൗകര്യവും ഒരുക്കിയാണ് താല്‍ക്കാലിക സംവിധാനത്തിലേക്ക് മാറ്റുന്നത്. നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈലജ ദിലീപ്കുമാര്‍, കൗണ്‍സിലര്‍മാരായ ഗോപകുമാര്‍, ഷീബ പുന്നന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കാന്‍ എത്തിയത്. മീന്‍ സൂക്ഷിച്ച സ്റ്റാളുകള്‍ അടുത്തദിവസം പൊളിച്ചുനീക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.