എരുമേലി: കഴിഞ്ഞ ദിവസം എരുമേലി ടൗണിന് സമീപത്തെ റോഡില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പ്ളസ് ടു വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. എരുമേലിയിലെ ഒരു പ്രമുഖ സ്കൂളിലെ പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥികള്‍ തമ്മില്‍ സ്കൂളിലുണ്ടായ വാക്കുതര്‍ക്കമാണ് തെരുവില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്ളസ് വണ്‍ വിദ്യാര്‍ഥി ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്ത് സ്കൂളില്‍ എത്തിയത് ഏതാനും പ്ളസ് ടു വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്യുകയും ഇതിനെ എതിര്‍ത്ത വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും തേടിയിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സ്കൂളിനോട് വിശദീകരണം തേടിയിരുന്നു. പ്ളസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന് ആരോപണമുയര്‍ന്ന മൂന്ന് പ്ളസ് ടു വിദ്യാര്‍ഥികളെയാണ് അഞ്ചു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. റാഗിങ്ങാണെന്ന് പരാതി ഉയര്‍ന്നെങ്കിലും വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനാണ് കേസ് എടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.