പട്ടികജാതി വിഭാഗങ്ങളോടുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു –കമീഷന്‍

കാഞ്ഞിരപ്പള്ളി: പട്ടികജാതി വിഭാഗങ്ങളോടുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി പട്ടികജാതി പട്ടികഗോത്രവര്‍ഗ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എന്‍. വിജയകുമാര്‍ അഭിപ്രായപ്പെട്ടു. ഇതിന് തെളിവാണ് കമീഷന്‍ നടത്തുന്ന അദാലത്തുകളില്‍ പരാതികള്‍ കൂടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കമീഷന്‍ നടത്തുന്ന കോട്ടയം ജില്ലാ അദാലത്തിന്‍െറ ഒന്നാം ഘട്ടം ബുധനാഴ്ച കാഞ്ഞിരപ്പള്ളിയില്‍ നടത്തിയ അദാലത്തിനുശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണ് ഇക്കാര്യം. ബുധനാഴ്ച നടന്ന അദാലത്തില്‍ ലഭിച്ചത് കാഞ്ഞിരപ്പള്ളി താലൂക്കില്‍നിന്നുള്ള 50 പരാതികളാണ്. ഇവയില്‍ 35 എണ്ണം തീര്‍പ്പാക്കി. 10 പുതിയ പരാതികള്‍ സ്വീകരിച്ചു. മുണ്ടക്കയം പുലിക്കുന്ന് സ്വദേശിനിയായ രജിനി നന്ദനെയും മകളെയും 2013 മേയ് 24ന് വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ പൊലീസില്‍നിന്ന് നീതി ലഭിച്ചില്ളെന്ന് രജനി കമീഷന് പരാതി നല്‍കി. സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് പുനരന്വേഷിക്കാന്‍ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിക്ക് നിര്‍ദേശം നല്‍കി. തന്‍െറ സഞ്ചാര സ്വാതന്ത്ര്യം പൂര്‍ണമായും തടസ്സപ്പെടുത്തുന്ന തരത്തില്‍ ചുറ്റുമതിലുകള്‍ തീര്‍ത്തുവെന്ന പരാതിയുമായാണ് പട്ടികജാതി വിഭാഗത്തില്‍പെട്ട വേലൂര്‍ക്കര സ്വദേശിയായ കെ.കെ. രാജു കമീഷനെ സമീപിച്ചത്. എന്നാല്‍, പരാതിയിലെ മുഖ്യ ആവശ്യം കോട്ടയം മുന്‍സിഫ് കോടതി പരിശോധിച്ച് തീര്‍പ്പുകല്‍പിച്ചതിനാല്‍ ഈ ആവശ്യം വീണ്ടും പരിശോധിക്കാന്‍ കമീഷന്‍ വിസമ്മതിച്ചു. എന്നാല്‍, പരാതിക്കാരന്‍െറ ആരോപണം പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിന്‍െറ പരിധിയില്‍ വരുന്നതും പട്ടികജാതിക്കാരന് നിയമം നല്‍കുന്ന പരിരക്ഷ ഹനിക്കുന്നതിന് തുല്യമായ പ്രവൃത്തിയാണെന്നും കമീഷന്‍ നിരീക്ഷിച്ചു. അതിനാല്‍ ആരോപണത്തെക്കുറിച്ച് സംഭവസ്ഥലം സന്ദര്‍ശിച്ച് വിശദമായി അന്വേഷണം നടത്തി. ആവശ്യമെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയോടും കോട്ടയം റവന്യൂ ഡിവിഷനല്‍ ഓഫിസറോടും പട്ടികജാതി വികസന ഓഫിസറോടും കമീഷന്‍ നിര്‍ദേശിച്ചു. 10 വര്‍ഷമായി നിലനിന്ന വഴിത്തര്‍ക്കം അദാലത്തില്‍ തീര്‍പ്പാക്കി. പരാതിക്കാരന്‍ പരാതി പിന്‍വലിച്ചു. കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എന്‍. വിജയകുമാര്‍, അംഗങ്ങളായ ഏഴുകോണ്‍ നാരായണന്‍, കെ.കെ. മനോജ് എന്നിവരാണ് പരാതികള്‍ പരിശോധിച്ച് പരിഹാരം നിര്‍ദേശിച്ചത്. ഡിവൈ.എസ്.പി വി.യു. കുരുവിള, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ കെ.കെ. ശാന്തമണി, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ ജാക്വലിന്‍ ഷൈനി ഫെര്‍ണാണ്ടസ്, കമീഷന്‍ അസി. രജിസ്ട്രാര്‍ സി.കെ. വിനോദന്‍, കമീഷന്‍ സെക്ഷന്‍ ഓഫിസര്‍മാരായ റീന, സുധീര്‍ ബാബു എന്നിവരും അദാലത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.