സിമന്‍റ് ഫാക്ടറി–തിരുവാര്‍പ്പ് ബൈപാസ് ഉദ്ഘാടനത്തിനൊരുങ്ങി

കോട്ടയം: നഗരത്തില്‍ പ്രവേശിക്കാതെ തിരുവനന്തപുരത്തുനിന്ന് കുമരകത്തേക്ക് എളുപ്പം എത്താന്‍ കഴിയുന്ന സിമന്‍റ് ഫാക്ടറി-തിരുവാര്‍പ്പ് ബൈപാസിന്‍െറ ഉദ്ഘാടനം ഫെബ്രുവരി 14 വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. നിര്‍മാണപുരോഗതി വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.സി റോഡിനെ സിമന്‍റ് ഫാക്ടറി ജങ്ഷന്‍ മുതല്‍ തിരുവാതുക്കല്‍ ജങ്ഷന്‍ വരെയുള്ള ലിങ്ക് റോഡിലൂടെ കുമരകവുമായി ബന്ധിപ്പിക്കുന്ന ബൈപാസ് ജനങ്ങളുടെ സഹകരണത്തിന്‍െറ കൂടി വിജയമാണ്. പൂര്‍ണമായും ഫ്രീ സറണ്ടറിലൂടെ ഭൂമി സമാഹരിച്ചാണ് നിര്‍മിക്കുന്നത്. പാടശേഖരങ്ങള്‍ക്കു മധ്യത്തിലൂടെയുള്ള റോഡിന്‍െറ ഇരുവശവും ഇരിപ്പിടങ്ങളൊരുക്കി സായാഹ്നം ചെലവഴിക്കാന്‍ പറ്റുന്ന ഇടങ്ങളാക്കി പ്രദേശത്തെ മാറ്റും. ജില്ലയുടെ വികസനത്തിന്‍െറ നാഴികക്കല്ലായ വികസന പദ്ധതിയുടെ ഉദ്ഘാടനം ആഘോഷമാക്കാന്‍ സ്വാഗതസംഘം രൂപവത്വത്കരിക്കുന്നതിന് യോഗം ചേരും. മന്ത്രിയോടൊപ്പം കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന, വൈസ് ചെയര്‍പേഴ്സണ്‍ ജാന്‍സി ജേക്കബ്, കൗണ്‍സിലര്‍ ടി.സി. റോയ്, ചീഫ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജൂലിയറ്റ് ജോര്‍ജ്, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജി. ബാബു, അസി. എന്‍ജിനീയര്‍ കുര്യന്‍ സി. ജോര്‍ജ്, വി.കെ. അനില്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. കോട്ടയം സിമന്‍റ് ഫാക്ടറി ജങ്ഷന്‍ മുതല്‍ തിരുവാതുക്കല്‍ ജങ്ഷന്‍വരെ മൂന്നര കിലോമീറ്റര്‍ അപ്രോച്ച്റോഡിനും രണ്ട് പാലങ്ങള്‍ക്കുമായി 57 കോടിയാണ് നിര്‍മാണച്ചെലവ്. കൊടൂരാറിനുകുറുകെ 152 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ച ഗ്രാമഞ്ചിറപ്പാലത്തിന് 13.45 കോടിയും കോട്ടയം-ആലപ്പുഴ കനാലിനുകുറുകെ 228 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ച പാറേച്ചാല്‍ പാലത്തിന് 22.99 കോടിയുമാണ് ചെലവ്. സംസ്ഥാന ജലപാതക്ക് കുറുകെയാണ് ഇരുപാലവും. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണച്ചുമതല. 2013 ജൂലൈയിലാണ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.