കലാപൂരത്തിന് ഇന്ന് കേളികൊട്ടുയരും

കോട്ടയം: അക്ഷരനഗരിയില്‍ 28ാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുഖ്യവേദിയായ എം.ഡി.എച്ച്.എസ്.എസില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.എ. സന്തോഷ് പതാക ഉയര്‍ത്തുന്നതോടെ നാലു ദിവസം നീളുന്ന കലാപൂരത്തിന് തിരിതെളിയും. തുടര്‍ന്ന് 19 വേദികളിലായി വിവിധഇനങ്ങളിലെ മത്സരങ്ങള്‍ അരങ്ങേറും. മുഖ്യവേദി എം.ഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളാണ്. എം.ടി സെമിനാരി എച്ച്.എസ്.എസ്, ബേക്കര്‍ മെമ്മോറിയല്‍ എച്ച്.എസ്.എസ്, സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസ്, മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസ്, ഗുഡ് ഷെപ്പേര്‍ഡ് എല്‍.പി.എസ്, ഹോളിഫാമിലി എച്ച്.എസ്.എസ്, വിദ്യാധിരാജ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, എം.ഡി എല്‍.പി.എസ്, സെന്‍റ് ആന്‍സ് എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലും വേദിയൊരുക്കിയിട്ടുണ്ട്. ഉച്ചക്ക് 1.45ന് എം.ടി.എച്ച്.എസ്.എസില്‍നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര ജില്ലാ പൊലിസ് ചീഫ് എസ്. സതീഷ് ബിനോ ഫ്ളാഗ് ഓഫ് ചെയ്യും. നഗരത്തിലെ വിവിധസ്കൂളുകളിലെ വിദ്യാര്‍ഥികളും കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും. വൈകീട്ട് മൂന്നിന് മുഖ്യവേദിയില്‍ നടക്കുന്ന സമ്മേളനത്തില്‍ മേള മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന അധ്യക്ഷത വഹിക്കും. സംസ്കൃതോത്സവം മോന്‍സ് ജോസഫ് എം.എല്‍.എയും അറബി കലോത്സവം എന്‍. ജയരാജ് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. കലോത്സവ ലോഗോസമ്മാനദാനം അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എയും റാലിയുടെ സമ്മാനദാനം കെ. അജിത് എം.എല്‍.എയും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, എം.ഡി സ്കൂള്‍ മാനേജര്‍ മാത്യൂസ് മാര്‍ തേവോദോസിയോസ്, കലക്ടര്‍ യു.വി. ജോസ് എന്നിവര്‍ സംസാരിക്കും. എട്ടിന് വൈകുന്നേരം അഞ്ചിന് ചേരുന്ന സമാപന സമ്മേളനം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. ആന്‍േറാ ആന്‍റണി എം.പി സമ്മാനദാനം നിര്‍വഹിക്കും. കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്‍. സോന മുഖ്യപ്രഭാഷണം നടത്തും. അസി. കലക്ടര്‍ ദിവ്യ എസ്. അയ്യര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സണ്ണി പാമ്പാടി, സക്കറിയാസ് കുതിരവേലില്‍, ശശികല നായര്‍ എന്നിവര്‍ സംസാരിക്കും. ജില്ലയിലെ 13 ഉപജില്ലകളില്‍നിന്ന് 6000 മത്സരാര്‍ഥികള്‍ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 307 ഇനങ്ങളില്‍ മാറ്റുരക്കും. 17ലക്ഷത്തോളം രൂപയാണ് ചെലവ്. കോട്ടയം എം.ഡി സെമിനാരി എച്ച്.എസ്.എസില്‍ വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.