ചിങ്ങവനത്ത് 110 കെ.വി സബ്സ്റ്റേഷന്‍ ആരംഭിക്കും –മന്ത്രി ആര്യാടന്‍

കോട്ടയം: വൈദ്യുതി പ്രശ്നം പരിഹരിക്കാന്‍ ചിങ്ങവനത്ത് 110 കെ.വി സബ്സ്റ്റേഷന്‍ ആരംഭിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോടിമത 110 കെ.വി സബ്സ്റ്റേഷന്‍െറ ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്നോട്ടുവെച്ച നിര്‍ദേശം പരിഗണിച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ചിങ്ങവനത്ത് സബ്സ്റ്റേഷന് സ്ഥലമെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ നടപടി എത്രയുംവേഗം പൂര്‍ത്തിയാക്കും. ഇതിനൊപ്പം മുന്നോട്ടുവെച്ച കോട്ടയം ഈസ്റ്റില്‍ 33 കെ.വി സബ്സ്റ്റേഷന്‍െറയും വിജയപുരത്ത് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിന്‍െറ കാര്യങ്ങളും പരിഗണിക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗങ്ങളില്‍ ‘കോടിമത’യുടെ ശബ്ദമാണ് കേട്ടത്. 2012ല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട സബ്സ്റ്റേഷന്‍ 15 കോടി മുടക്കിയാണ് പൂര്‍ത്തിയാക്കിയത്. 1961ല്‍ 11 കോടിയില്‍ തുടങ്ങിവെച്ച കല്ലട ജലവൈദ്യുതി 1000 കോടി ചെലവഴിച്ചിട്ടും പകുതിപോലും പൂര്‍ത്തിയാക്കിയിട്ടില്ല. ഈസാഹചര്യത്തില്‍ 14 കോടിയില്‍ തുടങ്ങിയ കോടിമത 110 കെ.വി സബ്സ്റ്റേഷന് ഒരുകോടി വലിയ അധികച്ചെലവായി കാണാനാവില്ല. വൈദ്യുതിലൈന്‍ വലിക്കുന്നതിന് സ്ഥലം വിട്ടുനല്‍കിയവരുടെ സഹകരണവും കാര്യങ്ങള്‍ എളുപ്പമാക്കി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരത്തിലെ ജനങ്ങളെ വൈദ്യുതി വിഷമങ്ങളില്‍നിന്ന് രക്ഷിക്കുന്നതിന് കോടിമത 110 കെ.വി സബ്സ്റ്റേഷന്‍ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രാന്‍സ്മിഷന്‍ സൗത് ചീഫ് എന്‍ജിനീയര്‍ ഭുവനേന്ദ്രപ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭാധ്യക്ഷ ഡോ. പി.ആര്‍. സോന, വൈസ് ചെയര്‍പേഴ്സണ്‍ ജാന്‍സി ജേക്കബ്, കൗണ്‍സിലര്‍മാരായ അഡ്വ. ടിനോ കെ.തോമസ്, എസ്. ഗോപകുമാര്‍, ഷൈലജ ദിലീപ്കുമാര്‍, ജോസ് പള്ളിക്കുന്നേല്‍, കുഞ്ഞുമോന്‍ കെ.മത്തേര്‍, ടി.എന്‍. ഹരികുമാര്‍, കെ.എസ്.ഇ.ബി ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപറേഷന്‍സ് ഡയറക്ടര്‍ പി. വിജയകുമാരി എന്നിവര്‍ സംസാരിച്ചു. മുന്‍ വൈദ്യുതി മന്ത്രി എ.കെ. ബാലനാണ് സബ്സ്റ്റേഷന്‍െറ ശിലാസ്ഥാപനം നടത്തിയത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള 68.29 സെന്‍റ് സ്ഥലം 92 ലക്ഷത്തിന് കെ.എസ്.ഇ.ബി വാങ്ങുകയായിരുന്നു. പിന്നീട് നേരിട്ട സാങ്കേതിക തടസ്സങ്ങള്‍ മറികടന്നാണ് സബ്സ്റ്റേഷന്‍ നിര്‍മാണം വേഗത്തിലാക്കിയത്. കോട്ടയം ഈരയില്‍ക്കടവ് റോഡ്, കൊടൂരാറിന്‍െറ തീരം ഇടിയല്‍ തുടങ്ങിയ വിവിധപ്രശ്നങ്ങളാല്‍ നിര്‍മാണം പലഘട്ടത്തിലും മുടങ്ങി. കുമരകം, ചെങ്ങളം, പൂവന്‍തുരുത്ത്, കഞ്ഞിക്കുഴി സബ്സ്റ്റേഷനുകളില്‍നിന്നാണ് കോട്ടയം നഗരത്തിലക്ക് വൈദ്യുതിയത്തെിയിരുന്നത്. 2015 ജൂലൈ 31ന് ലൈന്‍ വലിക്കുന്നതിന് സ്ഥലം വിട്ടുകൊടുക്കുന്നതടക്കമുള്ള വിവിധ തര്‍ക്കങ്ങള്‍ പരിഹരിച്ച് നിര്‍മാണം വേഗത്തിലാക്കി. പള്ളം-പുന്നപ്ര ലൈനിലെ ചെട്ടിക്കുന്ന് ഭാഗത്തുനിന്ന് കോടിമതവരെ പുതിയ ലൈന്‍വലിച്ചു. ചെട്ടിക്കുന്ന് മുതല്‍ കോടിമതവരെ മൂന്നര കിലോമീറ്ററില്‍ 16 ടവറുകളും രണ്ടു വലിയ ട്രാന്‍സ്ഫോര്‍മറുകളും ആറു പുതിയ ഫീഡറുകളും സ്ഥാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.