ആഹ്ളാദം തിരതല്ലി; വട്ടമൂട് പാലം തുറന്നു

കോട്ടയം: ആഹ്ളാദം തിരതല്ലിയ വേദിയില്‍ സദസ്യരെ സാക്ഷിയാക്കി വട്ടമൂട് പാലം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുറന്നുകൊടുത്തു. വിവാദമല്ല, വികസനമാണ് നാടിന് ആവശ്യമെന്നും വിവാദങ്ങള്‍ നേട്ടങ്ങള്‍ എത്തിക്കില്ളെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 400 ദിവസത്തിനുള്ളില്‍ 100 പാലങ്ങളാണ് സര്‍ക്കാര്‍ തുറന്നു കൊടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം നഗരസഭയെയും വിജയപുരം പഞ്ചായത്തിനെയും ബന്ധിപ്പിച്ച് മീനച്ചിലാറിന് കുറുകെയാണ് വട്ടമൂട് പാലം. 2012 ജൂണ്‍ ഒമ്പതിന് ശിലാസ്ഥാപനം നടത്തിയ പാലം ഒമ്പതു കോടി ചെലവിലാണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ച് സ്പാനുകളിലായി 105.6 മീറ്റര്‍ നീളവും 11.5 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മിച്ചു. സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജോസ് കെ. മാണി എം.പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്, കലക്ടര്‍ യു.വി. ജോസ്, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന, വൈസ് ചെയര്‍പേഴ്സണ്‍ ജാന്‍സി ജേക്കബ്, മുന്‍ എം.എല്‍.എ തോമസ് ചാഴിക്കാടന്‍, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിസി ബോബി, വൈസ് പ്രസിഡന്‍റ്് ബൈജു ചെറുകോട്ടയില്‍, ജില്ലാ പഞ്ചായത്തംഗം ലിസമ്മ ബേബി, പള്ളം ബ്ളോക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റോയി ജോണ്‍ ഇടയത്തറ, പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ. ദിവാകരന്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജൂലിയറ്റ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. പാലം ഉദ്ഘാടനത്തില്‍ പങ്കെടുക്കാനത്തെിയവര്‍ക്ക് നാട്ടുകാര്‍ മധുരം വിതരണം ചെയ്തു . ഉദ്ഘാടനത്തിന് പിന്നാലെ വട്ടമൂട് പാലം വഴിയുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തി. കോട്ടയം-വട്ടമൂട്-കൊശമറ്റം-തിരുവഞ്ചൂര്‍ വഴി അയര്‍ക്കുന്നത്തിനും കോട്ടയം-വട്ടമൂട്-തിരുവഞ്ചൂര്‍-മണര്‍കാട്-കോട്ടയം റൂട്ടിലുമാണ് ബസ് സര്‍വിസ് ആരംഭിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.