പ്രതീക്ഷയേകി റീജനല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്

കോട്ടയം: മധ്യകേരളത്തിന് പ്രതീക്ഷയേകി കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗത്തെ റീജനല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം എന്നിവയെ റീജനല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതിന് 10 കോടി അനുവദിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ തൊറാസിക്ക് വിഭാഗം ചരിത്രം സൃഷ്ടിച്ചിരുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍നിന്നായി ആയിരക്കണക്കിന് രോഗികളാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയരോഗങ്ങള്‍ക്ക് ചികിത്സ തേടിയത്തെുന്നത്. നൂറുകണക്കിനുപേര്‍ കാര്‍ഡിയോളജിയിലും കാര്‍ഡിയോ തൊറാസിക്കിലുമായി നിലവില്‍ ചികിത്സയിലുണ്ട്. റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദഗ്ധ ചികിത്സയും പഠന സംവിധാനങ്ങളും ലഭ്യമാകും. ഹൃദയത്തെക്കുറിച്ച അത്യാധുനിക പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഇത് വഴിയൊരുങ്ങും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഫണ്ട് ലഭിച്ചുതുടങ്ങുന്നതിലൂടെ ഈ രണ്ട് വിഭാഗങ്ങള്‍ക്കും ഓരോ കാത്ത് ലാബ് വീതം ഏര്‍പ്പെടുത്താന്‍ സാധിക്കും. നിലവില്‍ ഒരു കാത്ത് ലാബിലാണ് രണ്ട് വിഭാഗവും പ്രവര്‍ത്തിക്കുന്നത്. പുറമെ, മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വിഭാഗത്തിന് അത്യാധുനിക റേഡിയേഷന്‍ യന്ത്രമായ ലീനിയര്‍ ആക്സിലറേറ്റര്‍ ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ തുക വകയിരുത്തി. തിരുവനന്തപുരം, തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ ലീനിയര്‍ ആക്സിലറേറ്റര്‍ വാങ്ങാന്‍ 7.25 കോടിയാണ് നല്‍കുന്നത്. മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വിഭാഗത്തില്‍ ഒരു ലീനിയര്‍ ആക്സിലറേറ്റര്‍ കൂടി വരുന്നതോടെ രോഗികളുടെ റേഡിയേഷന്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. നിലവില്‍ ഒരു കോബാള്‍ട്ടിന്‍െറയും ഒരു ലീനിയര്‍ ആക്സിലറേറ്ററിന്‍െറയും സഹായത്താലാണ് റേഡിയേഷന്‍ നല്‍കുന്നത്. കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതുമൂലം യഥാസമയം റേഡിയേഷന്‍ നല്‍കാന്‍ നിലവില്‍ തടസ്സമുണ്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളില്‍നിന്നുള്ളവരാണ് കാന്‍സര്‍ വിഭാഗത്തില്‍ ചികിത്സതേടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.