കൊടുങ്ങല്ലൂര്‍–അത്താണി എയര്‍പോര്‍ട്ട് റോഡ് നിര്‍മാണം അന്തിമഘട്ടത്തില്‍

ചെങ്ങമനാട്: കൊടുങ്ങല്ലൂര്‍-അത്താണി എയര്‍പോര്‍ട്ട് റോഡിന്‍െറ ജില്ലയുടെ പരിധിയില്‍ വരുന്ന നിര്‍മാണം അന്തിമഘട്ടത്തില്‍. നബാര്‍ഡിന്‍െറ സഹായത്തോടെ 12 കോടി ചെലവില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് റോഡ് നിര്‍മിക്കുന്നത്. ജില്ലയില്‍ ഉള്‍പ്പെടുന്ന 16.700 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിക്കുന്ന മൂന്ന് റോഡുകളുടെ നവീകരണം കഴിഞ്ഞു. ടാറിങ്ങും ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാകും. കുറുമശ്ശേരി-ചാലാക്ക (6.5 കി.മീ), പാറക്കടവ്-കൊച്ചുകടവ് (1.700 കി.മീ), പൂവത്തുശ്ശേരി-ചെങ്ങമനാട് (8.5 കി.മീ) എന്നീ റോഡുകളാണ് ജില്ലയുടെ പരിധിയില്‍പെടുന്നത്. നിലവിലെ റോഡ് നവീകരിക്കുന്നതോടെ ചുരുങ്ങിയത് 5.5 മീറ്ററെങ്കിലും വീതിയുണ്ടാകും. ജില്ലയുടെ പരിധിയില്‍ വരുന്ന റോഡുകള്‍ പദ്ധതിയില്‍ രണ്ടാം ഘട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. വെള്ളക്കെട്ടിനും ഇടിച്ചില്‍ ഭീഷണിക്കും സാധ്യതയുള്ള പുവ്വത്തുശ്ശേരി, കുറുമശ്ശേരി, അയിരൂര്‍ എന്നിവിടങ്ങളില്‍ കോണ്‍ക്രീറ്റ് ടൈലുകള്‍ പാകിയിട്ടുണ്ട്. പുവ്വത്തുശ്ശേരിയില്‍ 7.5 മീറ്റര്‍ നീളത്തിലും നാല് മീറ്റര്‍ വീതിയിലും വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയത് കാനയും നിര്‍മിച്ചിട്ടുണ്ട്. ചെങ്ങമനാട്-നെടുമ്പാശ്ശേരി പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ തളിയിക്കര ഭാഗത്ത് നിലവിലുണ്ടായിരുന്ന കലുങ്ക് പൊളിച്ച് പാലവും നിര്‍മിച്ചിട്ടുണ്ട്. അതേസമയം, പദ്ധതിയില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കേണ്ടിയിരുന്ന തൃശൂര്‍ ജില്ലയുടെ പരിധിയില്‍പ്പെടുന്ന 16.600 കിലോമീറ്റര്‍ ദൂരത്തിലുള്ള കൊടുങ്ങല്ലൂര്‍ മുതല്‍ കൊച്ചുകടവ് വരെയുള്ള റോഡ് നിര്‍മാണം പല കാരണങ്ങളാല്‍ തുടങ്ങിയിട്ടില്ല. മാള പൊയ്യ ഭാഗത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മിക്കേണ്ടിവരുന്നതിനാല്‍ അഞ്ച് കിലോമീറ്ററോളം ഭാഗത്ത് വാട്ടര്‍ അതോറിറ്റിയുടെയും മറ്റും പൈപ്പുകള്‍ സ്ഥാപിക്കാന്‍ കാന നിര്‍മിക്കേണ്ടിവന്നതാണ് പ്രധാന തടസ്സമായത്. എങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തടസ്സങ്ങള്‍ ഒഴിവാക്കി പദ്ധതി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.