എല്‍.ഡി ക്ളര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് ആറു ലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍

ചങ്ങനാശേരി: എല്‍.ഡി ക്ളര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് ആറു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ ചങ്ങനാശേരി പൊലീസിന് കൈമാറി. തൃക്കൊടിത്താനം പൊട്ടശ്ശേരി പഴയവീട്ടില്‍ വിപിന്‍ ലാലിനെയാണ് (28) അറസ്റ്റ് ചെയ്തത്. തട്ടിപ്പിനിരയായ വാഴപ്പള്ളി കൂനന്താനം കല്ലുവേലില്‍ ജസ്വിന്‍െറ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ മറ്റു ജില്ലകളിലും തട്ടിപ്പു നടത്തിയിട്ടുള്ളതായി കരുതുന്നതായി പൊലീസ് പറഞ്ഞു. 2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. എറണാകുളം കലക്ടറേറ്റില്‍ ക്ളര്‍ക്ക് പോസ്റ്റില്‍ രണ്ട് ഒഴിവുണ്ടെന്ന് ബോധ്യപ്പെടുത്തിയാണ് തട്ടിപ്പു നടത്തിയത്. ആറു ലക്ഷം രൂപ യൂനിയന് നല്‍കിയാല്‍ ജോലി ശരിയാക്കി കിട്ടുമെന്നും പണം നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ ജോലിക്ക് കയറാമെന്നും ഇയാള്‍ വിശ്വസിപ്പിച്ചിരുന്നു. 2016 മാര്‍ച്ച് പത്തിന് മുമ്പായി ജോലിയില്‍ പ്രവേശിക്കണമെന്ന് കാട്ടി ബി.എം.എസ് യൂനിയന്‍െറ ലെറ്റര്‍ പാഡില്‍ കത്തും നല്‍കി. എന്നാല്‍, കത്ത് നല്‍കിയതിനുശേഷം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഫോണില്‍ വിളിച്ചറിയിക്കുകയും യൂനിയന്‍െറ പേരില്‍ നല്‍കിയ ലെറ്റര്‍ പാഡ് തിരികെ വാങ്ങുകയും ചെയ്തു. പിന്നീട് പലപ്പോഴും ഫോണില്‍ വിളിച്ചെങ്കിലും എടുക്കാതെ വന്നു. പിന്നീട് പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു ബാങ്കിന്‍െറ ചെക് നല്‍കുകയും മാതാവ് മരിച്ചെന്നും അല്‍പം സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടു. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം തരാതെ വന്നപ്പോള്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാതെ ആയതായും ജസ്വിന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുമ്പ് കെ.എസ്.യു നേതാവായിരിക്കെ തട്ടിപ്പുകേസില്‍ യുവാവിനെ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചേര്‍ത്തലയില്‍ പഠിച്ചിരുന്ന ജസ്വിന്‍ സ്പോര്‍ട്സുമായി ബന്ധപ്പെട്ട് എസ്.ബി കോളജില്‍ എത്തിയപ്പോഴാണ് അവിടെ പഠിച്ചിരുന്ന വിപിന്‍ ലാലിനെ കൂട്ടുകാര്‍ മുഖേന പരിചയപ്പെട്ടത്. ഈ ബന്ധമാണ് ഇയാള്‍ തട്ടിപ്പിനു ഉപയോഗിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.