സി.പി.എം– ബി.ജെ.പി സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്

വൈക്കം: അക്കരപ്പാടത്ത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി ബിനുരാജിനെ (34) വൈക്കം താലൂക്ക് ആശുപത്രിയിലും ബി.ജെ.പി പ്രവര്‍ത്തകനായ സുമേഷിനെ (36) കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ടിന് അക്കരപ്പാടത്തായിരുന്നു സംഘര്‍ഷം. അക്കരപ്പാടം, ചെമ്മനാകരി മേഖലയില്‍ ഇരുപാര്‍ട്ടിയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടി ചെമ്മനാകരി മേഖലയില്‍ ഡിവൈ.എസ്.പി സുനീഷ് ബര്‍വയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കും മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകനായ സോമനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്നവര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇവര്‍ ആശുപത്രി വിട്ടാല്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.