ജോലി വാഗ്ദാനം ചെയ്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പണം തട്ടിയെന്ന്

കോട്ടയം: മില്‍മയില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പുതുപ്പള്ളിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പണം വാങ്ങി വഞ്ചിച്ചതായി പരാതി. പാമ്പാടി ഏട്ടാം മൈല്‍ സ്വദേശി സാം എം. സക്കറിയയില്‍നിന്ന് നാലു തവണയായി 8.30 ലക്ഷം രൂപ വാങ്ങിയതായാണ് പരാതി. ഇതുസംബന്ധിച്ച് ഒരുമാസം മുമ്പ് പരാതി നല്‍കിയിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ളെന്നും ആക്ഷേപമുണ്ട്. മുഖ്യമന്ത്രിയുടെ പേരുപറഞ്ഞാണത്രേ പണം വാങ്ങിയത്. 2010ല്‍ ആദ്യം അഞ്ചു ലക്ഷം രൂപയും പിന്നീട് മൂന്നു തവണയായി ബാക്കി തുകയും നല്‍കി. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുള്ള നേതാവിന്‍െറയും മക്കളുടെയും കൈയിലാണ് പണം നല്‍കിയതെന്നും സാം പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. മില്‍മയിലോ റബര്‍ ബോര്‍ഡിലോ പ്യൂണ്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. പലതവണ ആവശ്യപ്പെട്ടിട്ടും പണമോ ജോലിയോ ലഭിച്ചില്ല. ഇത്തരത്തില്‍ 25 പേരെയാണ് നിയമിക്കുന്നതെന്നും 10 പേരുടെ നിയമനം കഴിഞ്ഞെന്നും അടുത്തതായി നിങ്ങളാണെന്നും പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയായിരുന്നത്രേ. തുടര്‍ന്ന് പണം നല്‍കിയതിനു രേഖയായി ചെക്ലീഫുകള്‍ വാങ്ങി. യു.ഡി.എഫ് ഭരണം അവസാനിക്കാറായിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ട് കണ്ട് പരാതി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരം ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. തുടര്‍ന്ന് എസ്.പി പരാതി പാമ്പാടി പൊലീസിനു കൈമാറുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. ഇതുസംബന്ധിച്ച് നേരത്തേ നല്‍കിയ പരാതി രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പ്രതികള്‍ അട്ടിമറിച്ചിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ തനിക്കെതിരെ പ്രതികള്‍ കള്ളക്കേസ് നല്‍കാന്‍ ശ്രമിച്ചതായും സാം പറയുന്നു. കടം വാങ്ങിയും മറ്റുമാണ് പണം നല്‍കിയത്. അതേസമയം, സംഭവത്തില്‍ കേസ് എടുത്തതായും അന്വേഷിച്ചു വരികയാണെന്നും പാമ്പാടി എസ്.ഐ പറഞ്ഞു. പണം പലിശക്ക് വാങ്ങിയതാണെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായി അന്വേഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പണം പലിശക്ക് വാങ്ങിയതാണെന്ന പരാതി കെട്ടിച്ചമച്ചതാണെന്നും ജോലി വാഗ്ദാനം നടത്തിയതിന്‍െറ ശബ്ദരേഖയടക്കമുള്ള തെളിവുകള്‍ കൈയിലുണ്ടെന്നും സാം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.