പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു

പാലാ: ലിസ്യൂ കാര്‍മലെറ്റ് കോണ്‍വെന്‍റിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് തെളിവ് ശേഖരണത്തില്‍. 125ലേറെ പേരെ വിശദമായി ചോദ്യംചെയ്ത പൊലീസ് ഒടുവില്‍ അഞ്ചുപേരിലേക്ക് അന്വേഷണം ചുരുക്കി. ഇവരില്‍ ഒരാളാണ് കുറ്റവാളിയെന്ന് സൂചനയും ഉന്നത പൊലീസ് അധികൃതര്‍ നല്‍കുന്നു. ശാസ്ത്രീയ തെളിവുകള്‍ കൂടി ലഭിച്ചാലുടന്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കാനാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. എന്നാല്‍, കൊലക്ക് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കൈത്തൂമ്പയില്‍ പ്രതിയുടെ വിരലടയാളങ്ങള്‍ പതിഞ്ഞിട്ടില്ളെന്നാണ് വിവരം. കൃത്യത്തിനുശേഷം തൂമ്പ കഴുകിവെച്ച നിലയിലായിരുന്നെന്ന് പൊലീസ് പറയുന്നു. സംശയിക്കപ്പെടുന്നവരുടെ ചിത്രങ്ങളും ഫോണ്‍ നമ്പറുകളുമെല്ലാം അന്വേഷണ സംഘം ശേഖരിച്ചുകഴിഞ്ഞു. സംശയാസ്പദമായ സാഹചര്യത്തില്‍ മഠത്തില്‍ അപരിചിതനെ കണ്ടുവെന്ന് ഒരു കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ശേഖരിച്ച ചിത്രങ്ങളില്‍ ഒന്ന് പൊലീസ് ഈ കന്യാസ്ത്രീയെ കാണിച്ചപ്പോള്‍ അന്ന് കണ്ടയാള്‍ തന്നെയാണിതെന്ന് കന്യാസ്ത്രീ പറഞ്ഞതായാണ് സൂചന. ഇതിന്‍െറ ചുവടുപിടിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. കുറെ വര്‍ഷങ്ങളായി കാസര്‍കോട് കഴിയുന്ന ഇയാള്‍ ഇടക്കിടെ മുണ്ടക്കയത്തെ ബന്ധുവീട്ടില്‍ എത്താറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മ ുണ്ടക്കയത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്തിരുന്ന ഇയാള്‍ ഇടക്കിടെ അവിടെയുള്ള എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന ബന്ധുക്കളുടെ അടുത്തും എത്താറുണ്ട്. സിനിമ ഫീല്‍ഡിലാണ് താനെന്നാണ് ബന്ധുക്കളോട് ഇയാള്‍ പറഞ്ഞിരുന്നത്. ആദ്യ ഭാര്യയെ ഉപേക്ഷിച്ച ഈ 38കാരനോടൊപ്പം മറ്റൊരു യുവതിയെയും അടുത്തിടെ കാണാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പാലായില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ട ദിവസം ഇയാളുടെ മൊബൈല്‍ നമ്പര്‍ പാലാ ടവറിന് കീഴിലായിരുന്നുവെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ പ്രത്യേക മാനസിക അവസ്ഥയിലുള്ള ആളാണെന്നും പൊലീസ് കണ്ടത്തെി. എന്നാല്‍, അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വിശദീകരിക്കാനാവില്ളെന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. ശാസ്ത്രീയ മുഴുവന്‍ തെളിവുകളും ശേഖരിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകൂവെന്നും പൊലീസ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.