കൊല്ലം: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രത ിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണം. കാസർകോട് മാത്രം ആഹ്വാനം ചെയ്ത ഹർത്താൽ നേരം പുലർന്നപ്പോഴാണ് സംസ്ഥാന വ്യാപകമായതെന്ന് മിക്കവരും അറിഞ്ഞത്. രാവിലെ ഒമ്പതുവരെ സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തിയിരുന്നു. എന്നാൽ, പിന്നാലെ ഹർത്താൽ അനുകൂലികൾ നിരത്തിലിറങ്ങിയതോടെ ജനം വലഞ്ഞു. കെ.എസ്.ആർ.ടി.സി വേണാട് ബസിൽ അടൂർ എ.ആർ ക്യാമ്പിലേക്ക് പോയ ഹവീൽദാർക്ക് ശാസ്താംകോട്ട ഭരണിക്കാവിൽ മർദനമേറ്റു. കാവനാട് മനയിൽകുളങ്ങര ചെറുശേരിവീട്ടിൽ അഖിൽകുമാറിനാണ് (29) മർദനമേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ പൊലീസെത്തി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിന്നക്കടയിൽ ഓട്ടോയുടെ മുൻവശത്തെ ചില്ല് തകർത്തു. ഹാജർ നില കുറവായിരുന്നെങ്കിലും കലക്ടറേറ്റിലെ ഉൾപ്പെടെ സർക്കാർ ഓഫിസുകൾ മിക്കതും പ്രവർത്തിച്ചു.
കോർപറേഷൻ ഓഫിസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തി പ്രതിഷേധിച്ചു. സർക്കാർ - എയ്ഡഡ് സ്കൂളുകൾ പ്രവർത്തിച്ചില്ല. തുറന്ന് പ്രവർത്തിച്ച വ്യാപാരസ്ഥാപനങ്ങൾ പ്രതിഷേധക്കാർ അടപ്പിച്ചു. ചിന്നക്കടയിലെ കോർപറേഷൻ ബിൽഡിങ്ങിലെ ടൗൺ പ്ലാനിങ് ഓഫിസിൽ പ്രതിഷേധക്കാർ അകത്തേക്ക് കടക്കാതിരിക്കാൻ ഗോവണിയുടെ വാതിൽ ജീവനക്കാർ താഴിട്ടു പൂട്ടി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫോണിലൂടെ ആവശ്യപ്പെട്ടിട്ടും താഴ് തുറന്ന് പുറത്തുപോകാൻ ജീവനക്കാർ തയാറായില്ല. പ്രതിഷേധക്കാർ മറ്റൊരു പൂട്ട് ഉപയോഗിച്ച് വാതിൽ പുറത്തുനിന്ന് പൂട്ടി. കുറച്ചു സമയത്തിന് ശേഷമാണ് ഇരുവിഭാവും ധാരണയിലെത്തി ഇരുതാഴുകളും തുറന്നത്. വിവിധയിടങ്ങളിൽനിന്ന് നിറയെ യാത്രക്കാരുമായി എത്തിയ കെ.എസ്.ആർ.ടി.സി ബസുകൾ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കൊല്ലം ഡിപ്പോയിൽ നിർത്തിയിട്ടത് പ്രതിഷേധത്തിനിടയാക്കി. പ്രതിഷേധക്കാർ ബസുകൾ തടയുന്നില്ലെന്ന് ബോധ്യപ്പെട്ടിട്ടും സർവിസ് ആരംഭിക്കാൻ അനുമതി നൽകിയില്ല. യാത്രക്കാരുടെ പ്രതിഷേധം ശക്തമായപ്പോൾ പൊലീസ് സംരക്ഷണത്തോടെ ഉച്ചക്ക് ശേഷമാണ് ബസുകൾ നിരത്തിലിറക്കിയത്. ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. ചിന്നക്കടയിൽ ദേശീയപാത ഉപരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.