പുനലൂരില്‍ സ്ത്രീകളും കുട്ടികളും സത്യഗ്രഹം നടത്തി

പുനലൂര്‍: പുനലൂര്‍ ടി.ബി ജങ്ഷനില്‍ ബിവറേജസ് ഒൗട്ട്ലെറ്റ് തുടങ്ങുന്നതിനെതിരെ ജനകീയപ്രതിഷേധം തുടരുന്നു. ജനവികാരം കണക്കിലെടുത്ത് ഒൗട്ട്ലെറ്റിന് കെട്ടിടം നല്‍കുന്നതില്‍നിന്ന് ഉടമ പിന്മാറിയെങ്കിലും ബിവറേജസ് അധികൃര്‍ ഒൗട്ട്ലെറ്റിനെക്കുറിച്ച് അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. കോടതിയില്‍നിന്ന് പൊലീസ് സംരക്ഷണം വാങ്ങി ഷോപ് പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ശനിയാഴ്ച വൈകുന്നതുവരെയും വാര്‍ഡ് കൗണ്‍സിലര്‍ സബ്ന സുധീറിന്‍െറ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ പരിസരവാസികള്‍ ഒൗട്ട്ലെറ്റിന് മുന്നില്‍ സത്യഗ്രഹമിരുന്നു. പൊലീസ്, എക്സൈസ് സി.ഐമാരുമായി സമരക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പുണ്ടായില്ല. ഒൗട്ട്ലെറ്റ് സ്ഥാപിക്കുന്നത് എന്ത് വില കൊടുത്തും തടയുമെന്ന് സമരക്കാര്‍ ചര്‍ച്ചയില്‍ അറിയിച്ചു. ജനങ്ങളുടെ സമരത്തിന് സി.പി.ഐ, ഡി.വൈ.എഫ്.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുടെ കൂടാതെ തൊട്ടടുത്തുള്ള മുസ്ലിം ജമാഅത്തിന്‍െറ ഉള്‍പ്പെടെ പിന്തുണ ലഭിച്ചു. പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തലാക്കിയ ഒൗട്ട്ലെറ്റ് കലയനാട്ടിലും പിന്നീട് പഴയ സ്ഥലത്തും തുറക്കാനുള്ള ശ്രമം പരാജപ്പെട്ടതോടെയാണ് ടി.ബി ജങ്ഷനില്‍ തുറക്കാന്‍ നടപടിയായത്. ഒൗട്ട്ലെറ്റിലേക്ക് വെള്ളിയാഴ്ച വൈകീട്ട് മിനിലോറിയില്‍ കൊണ്ടുവന്ന മദ്യം ഇറക്കാതെ സമരക്കാര്‍ തിരിച്ചയച്ചു. സംസ്ഥാന പാതയില്‍ പത്തനാപുരം റോഡില്‍ ബാങ്ക് ഉള്‍പ്പടെ ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് ഷോപ് തുടങ്ങുന്നത്. ചരിത്രസ്മാരകമായ തൂക്കുപാലത്തോട് ചേര്‍ന്നാണിത്. എപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഈ ഭാഗത്ത് ഓട്ട്ലെറ്റ് കൂടി വരുന്നത് പ്രശ്നം സങ്കീര്‍ണമാക്കും. ശബരിമല സീസണില്‍ എത്തുന്ന തീര്‍ഥാടകര്‍ തമ്പടിക്കുന്നതും ടി.ബി ജങ്ഷനിലാണ്. ബോയ്സ് എച്ച്.എസ്.എസ്, ഗേള്‍സ് ഹൈസ്കൂള്‍, അടുത്തുള്ള രണ്ടു ഇംഗ്ളീഷ് മീഡിയം സ്കൂളുകള്‍ എന്നിവയില്‍ പഠിക്കുന്ന ആയിരക്കണക്കിന് കുട്ടികള്‍ സഞ്ചരിക്കുന്നതും ഒൗട്ട്ലെറ്റിന് മുന്നിലൂടെയുള്ള വഴിയിലൂടെയാണ്. ഇതൊന്നും പരിഗണിക്കാതെയായിരുന്നു അധികൃതരുടെ നടപടിയുണ്ടായതെന്ന് സമരക്കാര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.