ഹോട്ടലുകളില്‍ വിലയ്ക്ക് ഏകീകരണമില്ല

കൊല്ലം: ഹോട്ടലുകളില്‍ വിലയ്ക്ക് ഏകീകരണമില്ളെന്ന് കൊല്ലം താലൂക്ക് ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റിയില്‍ പരാതി. ഒരേ സാധനത്തിന് വ്യത്യസ്തമായ വിലയാണ് ഹോട്ടലുകള്‍ ഈടാക്കുന്നതെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. വൃത്തിഹീനമായ സാഹചര്യത്തിലാണ് പല ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നതെന്നും അംഗങ്ങള്‍ പരാതി ഉന്നയിച്ചു. വഴിയോരങ്ങളില്‍ വില്‍പന നടത്തുന്ന മത്സ്യം കേടാകാതിരിക്കുന്നതിന് കീടനാശിനി ചേര്‍ക്കുന്നതായും ഗ്യാസ് ഏജന്‍സികളില്‍ നിന്ന് വിതരണം ചെയ്ത സിലിണ്ടറുകളില്‍ ചോര്‍ച്ചയുള്ളവ യഥാസമയം മാറ്റി നല്‍കുന്നില്ളെന്നും അംഗങ്ങള്‍ പരാതിപ്പെട്ടു. ഹോട്ടലുകളില്‍ വില ഏകീകരണത്തിനുള്ള നടപടികള്‍ നടന്നുവരുന്നതായി താലൂക്ക് സപൈ്ള ഓഫിസര്‍ വി.കെ. തോമസ് സമിതിയെ അറിയിച്ചു. മത്സ്യങ്ങള്‍ കേടാകാതിരിക്കാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് തടയുന്നതിനും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍ എം.എച്ച്. ഷാനവാസ്ഖാന്‍ അറിയിച്ചു. മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ യഥേഷ്ടം ലഭ്യമാണെന്ന് സപൈ്ളകോ ഡിപ്പോ മാനേജര്‍ ഡി. പ്രസാദ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഓഫിസര്‍ തങ്കച്ചന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ യു. അല്ലി, ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി അംഗങ്ങളായ പി.എസ്. അന്‍വറുദ്ദീന്‍ സേഠ്, രാജു നേച്ചേരി, അഡ്വ. എം.പി. സുഗതന്‍ ചിറ്റുമല, കിളികൊല്ലൂര്‍ തുളസി, ആക്കോലില്‍ ശശികുമാര്‍, അഡ്വ. കിളികൊല്ലൂര്‍ നൗഷാദ്, റേഷനിങ് ഇന്‍സ്പെക്ടര്‍ ബി. ഓമനക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.