കൊച്ചി: ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സൂക്ഷിക്കുന്ന സെര്‍വറുകള്‍ സുരക്ഷിതമല്ലെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം. തങ ്ങളുടെ ഇടപാടുകാർ മറ്റ് ബാങ്കുകളിലേക്ക് സേവനം തേടിപ്പോകുമെന്നതിനാൽ ഒരു ബാങ്കും ഇക്കാര്യം വെളിപ്പെടുത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസിൻെറയും സംസ്ഥാന ഐ.ടി മിഷൻെറയും ആഭിമുഖ്യത്തില്‍ സൊസൈറ്റി ഫോര്‍ പൊലീസിങ് ഓഫ് സൈബര്‍ സ്‌പേസ് സംഘടിപ്പിക്കുന്ന രാജ്യാന്തര സൈബര്‍ സുരക്ഷ കോണ്‍ഫറന്‍സ് 'കൊക്കൂണി'ൻെറ വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൈബര്‍ ലോകത്തെ അണ്ടര്‍വേള്‍ഡ് എന്നറിയപ്പെടുന്ന 'ഡാര്‍ക്ക് നെറ്റില്‍' ഒട്ടുമിക്ക ബാങ്കുകളുടെയും മുഴുവന്‍ അക്കൗണ്ടുകളും ഒ.ടി.പി ഒഴികെ നമ്പറുകളും, ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ അടക്കം വില്‍പനക്കുണ്ട്. അതുകൊണ്ടാണ് കേരളത്തിലേക്ക് ബാങ്ക് വിവരങ്ങള്‍ അന്വേഷിച്ചുള്ള ഫോണ്‍ വിളികള്‍ ഉണ്ടാകുന്നത്. ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവി നിരവധി തവണ ബാങ്കുകളെ അറിയിച്ചിരുന്നു. എന്നാല്‍, ബാങ്കുകളുടെ വിശ്വാസ്യത നഷ്ടപ്പെടുമെന്ന ഭയത്താല്‍ അവര്‍ പരാതിയുമായി എത്തുന്നില്ല. അതിനാല്‍തന്നെ നടപടികള്‍ സ്വീകരിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡാര്‍ക്ക് നെറ്റില്‍നിന്ന് അക്കൗണ്ട് വിവരങ്ങള്‍ വാങ്ങി െമെസൂര്‍ സ്വദേശി 15 കോടി തട്ടിയെടുത്തിരുന്നു. ഒരു ബാങ്കിൻെറ അക്കൗണ്ട് നമ്പറുകള്‍ മുഴുവന്‍ വാങ്ങിയശേഷം ഓരോ അക്കൗണ്ടില്‍നിന്ന് 10 രൂപ വീതം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്തത്. അന്ന് ബാങ്ക് പരാതി നല്‍കിയതിനാലാണ് പ്രതിയെ പിടികൂടാനായത്. അതിനുശേഷം നിരവധി തവണ അക്കൗണ്ട് വിവരങ്ങള്‍ ഡാര്‍ക്ക് നെറ്റില്‍ ഉണ്ടെന്ന് കേരള പൊലീസിൻെറ സൈബര്‍ വിഭാഗം ബാങ്കുകളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, അവരുടെ സെര്‍വറുകള്‍ മുംൈബയിലാണെന്നും അവിടെ അറിയാക്കാമെന്നുമുള്ള മറുപടി മാത്രമാണ് നല്‍കുന്നത്. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ ചതിയില്‍പ്പെടുന്നവര്‍ പരാതി നല്‍കിയാല്‍ അവരുടെ പണം തിരികെ നല്‍കാന്‍ കേരള പൊലീസിൻെറ നേതൃത്വത്തില്‍ ആർ.ബി.ഐയുടെ സഹായത്തോടെ ഏകോപനം നടത്തുന്നുണ്ട് എന്നത് മാത്രമാണ് ആശ്വാസം. ഡാർക്ക് നെറ്റ് വഴി മയക്കുമരുന്ന് ഉൾപ്പെടെ വിൽപന നടത്തുന്നത് സംബന്ധിച്ചും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അത്തരത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. സൈബർ കുറ്റകൃത്യങ്ങളിൽ ഒാരോവർഷവും 10-15 ശതമാനം വരെ വർധനയാണ് കാണുന്നത്. ഇതിൻെറ അടിസ്ഥാനത്തിൽ എല്ലാ പൊലീസ് സ്റ്റേഷനുകളിലും മൂന്ന് സൈബർ വിദഗ്ധരെക്കൂടി നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.