കൊച്ചി: പാലാരിവട്ടം പാലം എന്ന അഴിമതിയുടെ പഞ്ചവടിപ്പാലം പൊളിച്ചു പണിയാനുള്ള സർക്കാർ തീരുമാനത്തിലൂടെ 42 കോടിയുട െയും അതിലുപരി നാണക്കേടിൻെറയും വലിയ സ്മാരകമാണ് ഇല്ലാതാവുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൻെറയും പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിൻെറയുംമേൽ അഴിമതിയുടെ തീരാക്കളങ്കം ചാർത്തി പടുത്തുയർത്തിയ പാലം പൊളിച്ചുകളയുന്നത് ഏറെ ചർച്ചകൾക്കിടയാക്കിയ രാഷ്ട്രീയ തീരുമാനമാണ്. കൊച്ചി നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നായ വൈറ്റില-ഇടപ്പള്ളി പാതയും മൂവാറ്റുപുഴ-എറണാകുളം പാതയും ചേരുന്ന ഭാഗത്തെ ഗതാഗതക്കുരുക്ക് എന്നും തലവേദനയായിരുന്നു. ഇതേ തുടർന്നാണ്, ഉമ്മൻചാണ്ടി സർക്കാർ പാലാരിവട്ടം മേൽപാലം നിർമിച്ചത്. രൂപകൽപനയടക്കമുള്ള കാര്യങ്ങൾ കിറ്റ്കോയുടെ മേൽനോട്ടത്തിൽ നിർവഹിച്ചപ്പോൾ നിർമാണ ഏജൻസി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനായിരുന്നു. ഇവർ ഡൽഹി ആസ്ഥാനമായ ആർ.ഡി.എസ് എന്ന കമ്പനിക്ക് കരാർ നൽകി. 2014 സെപ്റ്റംബറിൽ തുടങ്ങിയ പാലം നിർമാണം പൂർത്തിയായത് രണ്ടു വർഷം കൊണ്ടാണ്. 2016 ഒക്ടോബർ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. എന്നാൽ, ഒരു മാസത്തിനകം റോഡിലെ ടാർ ഇളകിത്തുടങ്ങിയിരുന്നു. കൃത്യമായ പദ്ധതിയോ മേൽനോട്ടമോ ആസൂത്രണമോ ഇല്ലാതെയാണ് പാലം പണിെയന്ന് നേരത്തേ തന്നെ ആക്ഷേപമുയർന്നിരുന്നു. രൂപരേഖ തയാറാക്കിയത് മുതൽ പാളിച്ചകളായിരുന്നുവെന്ന് അടുത്തിടെ പൊതുമരാമത്ത് മന്ത്രി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പാലം തുറന്ന് ഒന്നരവര്‍ഷത്തിനകം ആറിടത്താണ് വിള്ളലുണ്ടായത്. തുടർന്ന് ഒരുമാസത്തെ അറ്റകുറ്റപ്പണിക്ക് പാലം അടച്ചത് കഴിഞ്ഞ മേയ് ഒന്നിനാണ്. എന്നാൽ, അത്ര എളുപ്പമായിരുന്നില്ല അറ്റകുറ്റപ്പണികൾ. നിർമാണത്തിൽ ഗുരുതര ക്രമക്കേടുകളാണ് തുടർ ദിവസങ്ങളിൽ വിദഗ്ധർ കണ്ടെത്തിയത്. ചെന്നൈ ഐ.ഐ.ടി, ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പഠനങ്ങളിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. നിർമാണത്തിൽ വേണ്ടത്ര സിമൻെറാ കമ്പിയോ മറ്റ് വസ്തുക്കളോ ഉപയോഗിച്ചിട്ടില്ലെന്നും ഉപയോഗിച്ചവ ഗുണനിലവാരമില്ലാത്തതാണെന്നും അന്വേഷണങ്ങളിൽ വ്യക്തമായി. പഠനത്തിനൊപ്പം ക്രമക്കേടിന് ഉത്തരവാദികളായവർക്കെതിരെ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ടായിരുന്നു. ആഗസ്റ്റ് 30ന് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ്, ആർ.ഡി.എസ് എം.ഡി സുമിത് ഗോയൽ, കിറ്റ്‌കോ ജന. മാനേജര്‍ ബെന്നി പോൾ, കിറ്റ്‌കോ ഉദ്യോഗസ്ഥന്‍ തങ്കച്ചൻ എന്നിവർ അറസ്റ്റിലായി. സ്വന്തം ലേഖിക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.