ആറുപേർക്ക് ജീവൻെറ വെളിച്ചമേകി നിബയ യാത്രയായി കൊച്ചി: പ്രാർഥനകൾ വിഫലമാക്കി നിബയ മേരി ജോസഫ് വിടപറയുന്നത് ആറു പേർക്ക് ജീവൻെറ വെളിച്ചമേകി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇടുക്കി കട്ടപ്പന ചെത്തുകുഴി വീട്ടിൽ നിബയ മേരി ജോസഫിൻെറ (25) അവയവങ്ങളാണ് ആറുപേർക്ക് ദാനം ചെയ്തത്. ജൂൺ പത്തിന് ആലുവ-പെരുമ്പാവൂർ റോഡിൽ മാറമ്പള്ളിയിൽ നിബയ, സഹോദരൻ നിതിൻ (18), പിതാവ് ജോസഫ് ചാക്കോ എന്നിവർ സഞ്ചരിച്ച കാർ സ്കൂൾ ബസിൽ ഇടിക്കുകയായിരുന്നു. ജോസഫ് ചാക്കോ തൽക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലിരുന്ന നിബയക്ക് വെള്ളിയാഴ്ച രാവിലെ ഏേഴാടെയാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. തുടർന്ന്, അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചു. നഴ്സിങ് പഠനം പൂർത്തിയാക്കി നിൽക്കുകയായിരുന്നു നിബയ. ഒരു വൃക്കയും ഹൃദയവും കോട്ടയം മെഡിക്കൽ കോളജിനും മറ്റൊരു വൃക്കയും പാൻക്രിയാസും അമൃത ആശുപത്രിക്കും കരൾ ആസ്റ്റർ മെഡ്സിറ്റിക്കും നേത്രപടലം എറണാകുളത്തെ ഗിരിധർ ആശുപത്രിക്കുമാണ് നൽകിയത്. ആസ്റ്ററിലെ ഡോക്ടർമാരായ ഷിജോയ്, മാത്യു ജേക്കബ്, റോമൽ, കോട്ടയം മെഡിക്കൽ കോളജിലെ ഡോ. ജയകുമാർ എന്നിവർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. ചിത്രം: Abhijith
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.