തിരുവനന്തപുരം: മികച്ച സർവകലാശാലക്കുള്ള ഗവർണറുടെ ചാൻസലേഴ്സ് അവാർഡ് എം.ജി സർവകലാശാലക്ക്. അഞ്ചുകോടി രൂപയാണ് അവാർഡ് തുക. ഒരുകോടി രൂപയുടെ എമർജിങ് യങ് യൂനിവേഴ്സിറ്റി അവാർഡ് വയനാട് വെറ്ററിനറി സർവകലാശാല നേടി. അവാർഡുകൾക്കുള്ള ഉന്നതവിദ്യാഭ്യാസ കൗൺസിൽ സെലക്ഷൻ കമ്മിറ്റി ശിപാർശ ഗവർണർ ജസ്റ്റിസ് പി. സദാശിവം അംഗീകരിച്ചു. നാലാമത് ചാൻസലേഴ്സ് അവാർഡാണ് ഇക്കൊല്ലം നൽകുന്നത്. രണ്ട് സർവകലാശാലകൾക്കും രണ്ടാംതവണയാണ് അവാർഡ് ലഭിക്കുന്നത്. 2015-16ലെ ചാൻസലേഴ്സ് അവാർഡ് എം.ജിക്കായിരുന്നു. 2016-17ലെ എമർജിങ് യൂനിവേഴ്സിറ്റി വെറ്ററിനറി സർവകലാശാലയായിരുന്നു. പ്രഫ. സി.എൻ.ആർ. റാവു അധ്യക്ഷനും പ്രഫ. രംഗനാഥ്, എച്ച്. അന്നഗൗഡ, ഡോ. സുരേഷ് ദാസ്, ഡോ. ദേബാഷിഷ് ചാറ്റർജി, പ്രഫ. പ്രഭാത് പട്നായിക്, പ്രഫ.ജെ.എ.കെ. തരീൻ, പ്രഫ. രാജൻ ഗുരുക്കൾ, ഡോ. ഉഷാടൈറ്റസ്, ഡോ. രാജൻ വർഗീസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡിന് ശിപാർശനൽകിയത്. 2017 ജൂലൈ ഒന്നുമുതൽ 2018 ജൂൺ 30വരെയുള്ള 10 സർവകലാശാലകളുടെ പ്രവർത്തനമാണ് പരിഗണിച്ചത്. വെറ്ററിനറി സർവകലാശാലക്കൊപ്പം ഫീഷറീസ്, മലയാളം സർവകലാശാലകളും എമർജിങ് അവാർഡിന് പരിഗണിക്കപ്പെട്ടു. കലാമണ്ഡലം, ആരോഗ്യം, സാങ്കേതിക സർവകലാശാലകൾ അവാർഡിന് എൻട്രി നൽകിയില്ല. 2015-16ൽ കേരള സർവകലാശാലയാണ് ആദ്യ ചാൻസലേഴ്സ് അവാർഡ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.