കൊച്ചി: ദേശീയ ശ്രദ്ധ നേടിയ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപത്തിന് വഴിതെളിച്ച ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയനുസരിച്ച് കേരള സര്‍ക്കാര്‍ വീണ്ടും നിക്ഷേപത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ സര്‍ക്കാറിനൊപ്പം നിക്ഷേപം നടത്താനും സ്റ്റാര്‍ട്ടപ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനും സെബി അംഗീകൃത പ്രത്യേക നിക്ഷേപക ഫണ്ടുകളില്‍ (എ.ഐ.എഫ്) നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരള സര്‍ക്കാറിെൻറ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കുള്ള നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ് മിഷെൻറ https://startupmission.kerala.gov.in/programs/fof/ വഴി അപേക്ഷ സ്വീകരിക്കും. താൽപര്യമുള്ള എ.ഐ.എഫുകള്‍ക്ക് തങ്ങളുടെ യോഗ്യതയും മറ്റ് വിശദാംശങ്ങളും ഉള്‍ക്കൊള്ളിച്ച് താൽപര്യപത്രം ഇൗ മാസം 30ന് മുമ്പ് സമര്‍പ്പിക്കാം. ഡിസംബര്‍ 29ന് ഫലം പ്രഖ്യാപിക്കും. സ്റ്റാര്‍ട്ടപ്പുകളില്‍ കേരള സര്‍ക്കാര്‍ നിക്ഷേപിക്കുന്ന തുക, ആകെ പദ്ധതിയുടെയോ അല്ലെങ്കില്‍ എ.ഐ.എഫ് ഫണ്ടിെൻറയോ 25 ശതമാനമായിരിക്കും. വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമായി വെഞ്ച്വര്‍ നിക്ഷേപത്തിലൂടെ അധിക ധനസഹായം അര്‍ഹതപ്പെട്ട എ.ഐ.എഫുകളിലൂടെ നല്‍കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ് മിഷെൻറ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കാസര്‍കോട് എന്നിവടങ്ങളിലെ അഞ്ച് ഇന്‍കുബേറ്ററുകളിലായി 200ലധികം സ്റ്റാര്‍ട്ടപ് സംരംഭങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ സ്വകാര്യ-പൊതുമേഖലയിലുള്ള ഇന്‍കുബേഷന്‍ സംവിധാനങ്ങളിലായി 200 സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ വേറെയുമുണ്ട്. പുത്തന്‍ കണ്ടുപിടുത്തങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്ന 1500ലധികം സജീവ സ്റ്റാര്‍ട്ടപ് സംരംഭങ്ങളാണ് സംസ്ഥാനത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.