മൂന്ന് മുന്നണികളും ആവേശത്തിലും ആത്മവിശ്വാസത്തിലും

ചെങ്ങന്നൂർ: പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ചെങ്ങന്നൂർ നിയമസഭ മണ്ഡലം പ്രചാരണ കോലാഹലങ്ങളുടെ ഉച്ചസ്ഥായിയിലായി. നഗര-ഗ്രാമ ഭേദമന്യേ മണ്ഡലം മുഴുവൻ ഉച്ചഭാഷിണികളുടെ ശബ്ദഘോഷത്തിലാണ്. ഒരേ മുന്നണിയുടെ തന്നെ ഒന്നിലേറെ പ്രചാരണ വാഹനങ്ങൾ ഒരേസമയം തലങ്ങും വിലങ്ങും പായുന്ന വിചിത്രമായ കാഴ്ചയാണ് എങ്ങും. ഇതിൽനിന്നും സ്ഥാനാർഥിയെയും മുന്നണിയെയും പ്രകീർത്തിക്കുകയും എതിർ മുന്നണികളെ പരിഹസിക്കുകയും ചെയ്യുന്ന ചലച്ചിത്ര ഗാനങ്ങളുടെയും മാപ്പിളപ്പാട്ടി​െൻറയും നാടൻപാട്ടുകളുടെയും പാരഡികൾ മുഴങ്ങുന്നു. മാർക്സിസ്റ്റ് ഭരണത്തിന് ത്രിപുരയിൽ അന്ത്യംകുറിച്ച ബിപ്ലവ് ദേബ് കുമാറിനെ മണ്ഡലത്തിൽ കൊണ്ടുവന്ന് റോഡ് ഷോ അടക്കം നടത്തിയതി​െൻറ ആവേശത്തിലാണ് എൻ.ഡി.എ. കെ.എം. മാണി, ജോസ് കെ. മാണി, പി.ജെ. ജോസഫ് എന്നിവരെയും പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് പൊതുയോഗം നടത്തിയത് യു.ഡി.എഫ് ക്യാമ്പുകളിൽ ആവേശം കൊള്ളിച്ചു. 11 വേദികളിലായി മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടുദിവസം മണ്ഡലത്തിലുണ്ട്. ആർ. ബാലകൃഷ്ണപിള്ളയും എൽ.ഡി.എഫ് യോഗങ്ങളിൽ പ്രസംഗിക്കുന്നുണ്ട്. എൽ.ഡി.എഫ് പാളയത്തിലെത്തിയ എം.പി. വീരേന്ദ്രകുമാർ എം.പിയും മണ്ഡലത്തിൽ സജീവ സാന്നിധ്യമാണ്. സിനിമ നടന്മാരും എം.എൽ.എമാരുമായ മുകേഷും ഗണേഷ് കുമാറും യോഗങ്ങളിലെ ആകർഷകങ്ങളാണ്. -വി.ആർ. രാജമോഹൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.