നീറ്റ് പരീക്ഷാര്‍ഥികളെ വരവേറ്റ് ജില്ല

കൊച്ചി: മെഡിക്കല്‍ പ്രവേശനത്തിന് ഞായറാഴ്ച നടക്കുന്ന നീറ്റ് പരീക്ഷ എഴുതാൻ ജില്ലയിലെ വിവിധ റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും വന്നിറങ്ങിയ ഇതര സംസ്ഥാന വിദ്യാർഥികള്‍ക്ക് 'നീറ്റായി' പരീക്ഷയെഴുതാനുള്ള ക്രമീകരണങ്ങളുമായി ജില്ലഭരണകൂടം. ജില്ലയിലെത്തിയ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും താമസത്തിനോ വാഹന സൗകര്യത്തിനോ ബുദ്ധിമുട്ടേണ്ടിവന്നില്ല. കലക്ടറുടെ മേല്‍നോട്ടത്തിൽ രാവിലെ ആറുമുതല്‍ എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്‌റ്റേഷനുകള്‍, ആലുവ, അങ്കമാലി റെയില്‍വേ സ്‌റ്റേഷനുകള്‍, എറണാകുളം, ആലുവ കെ.എസ്.ആര്‍ടി.സി ബസ് സ്റ്റാന്‍ഡുകള്‍, വൈറ്റില മൊബിലിറ്റി ഹബ് എന്നിവിടങ്ങളിലായി ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിച്ചു. രാവിലെ 10ന് കലക്ടര്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നേരിട്ടെത്തി ക്രമീകരണം വിലയിരുത്തി. ചെന്നൈ, ട്രിച്ചി, കോയമ്പത്തൂര്‍, ശ്രീരംഗം എന്നിവിടങ്ങളില്‍നിന്നുള്ളവരായിരുന്നു വൈറ്റില ഹബില്‍ എത്തിയവരില്‍ കൂടുതല്‍. രാവിലെ നീറ്റ് വിദ്യാര്‍ഥികളുമായി ചെന്നൈയില്‍നിന്നുള്ള ആദ്യ ട്രെയിന്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയപ്പോഴേക്കും വിവിധ വകുപ്പുകളിലെ ജീവനക്കാരും അൻപൊടുകൊച്ചി വളൻറിയര്‍മാരും സഹായമൊരുക്കാന്‍ കാത്തുനിന്നിരുന്നു. ഓരോ ട്രെയിന്‍ കടന്നുപോകുമ്പോഴും മലയാളത്തിലും ഇംഗ്ലീഷിലും തമിഴിലും അറിയിപ്പ് നൽകിയിരുന്നു. വൈകീട്ട് അഞ്ചുവരെയുള്ള കണക്കുപ്രകാരം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നൂറ്റമ്പതിലധികം പേര്‍ ഹെല്‍പ് ഡെസ്‌കില്‍നിന്ന് സഹായമഭ്യര്‍ഥിച്ചു. നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ മുന്നൂറിലധികം പേരും ഹെല്‍പ് ഡെസ്‌കിനെ സമീപിച്ചു. അങ്കമാലിയില്‍ 34 വിദ്യാര്‍ഥികളും ആലുവയില്‍ 55 വിദ്യാര്‍ഥികളും ഹെല്‍പ് ഡെസ്‌കി​െൻറ സേവനം പ്രയോജനപ്പെടുത്തി. രണ്ട് പേരടങ്ങുന്ന റവന്യൂ വകുപ്പ് ജീവനക്കാരുടെ സേവനം ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ അങ്കമാലി െറയില്‍വേ സ്‌റ്റേഷനില്‍ ലഭ്യമായിരുന്നു. ഭൂരിഭാഗവും തമിഴ്‌നാട്ടില്‍നിന്നുള്ളവരാണ്. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സ്വന്തം സംസ്ഥാനങ്ങളില്‍ കേന്ദ്രം ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായതിനെത്തുടര്‍ന്ന് അവിചാരിതമായി യാത്ര പുറപ്പെടേണ്ടിവന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്‍പ് െഡസ്‌ക് പ്രവര്‍ത്തിക്കുന്നത്. ഇതിനുപുറമെ എസ്.എഫ്.െഎ അടക്കമുള്ളവരും ഹെൽപ് െഡസ്കുകളുമായി രംഗത്തുണ്ടായിരുന്നു. അയ്യായിരത്തോളം ഇതര സംസ്ഥാന വിദ്യാർഥികളടക്കം 33,160 പേരാണ് ജില്ലയിൽ പരീക്ഷ എഴുതുന്നത്. 37 പരീക്ഷകേന്ദ്രം നഗരമേഖലയിലും 21 കേന്ദ്രം റൂറല്‍ ജില്ലയിലുമാണ്. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് പരീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.