റോ റോ ജങ്കാര്‍ സര്‍വിസ് പുനരാരംഭിക്കുന്നു

കൊച്ചി: മുഖ്യമന്ത്രി പെങ്കടുത്ത് ആഘോഷമായി ഉദ്ഘാടനം നടത്തിയതിന് പിന്നാലെ സാേങ്കതിക പ്രശ്നങ്ങളിൽ കുരുങ്ങി നിർത്തിവെച്ച റോ റോ ജങ്കാർ സർവിസ് പുനരാരംഭിക്കാൻ നടപടിയാകുന്നു. പ്രശ്‌നം പരിഹരിക്കാൻ കലക്ടര്‍ യോഗം വിളിച്ചു. ജങ്കാര്‍ നിര്‍മിച്ച കൊച്ചി കപ്പല്‍ശാല, ഉടമകളായ നഗരസഭ, നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍, ലൈസന്‍സിങ് അധികൃതരായ തുറമുഖ വകുപ്പ്, കൊച്ചി തുറമുഖ ട്രസ്റ്റ് എന്നിവരും ജില്ല ദുരന്ത നിവാരണ അതോറിറ്റി അധികൃതരുമാണ് യോഗത്തില്‍ പങ്കെടുത്തത്. നാട്ടുകാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫോര്‍ട്ട്കൊച്ചി- വൈപ്പിൻ സര്‍വിസ് നിലക്കുകയും ഇതിനെതിരെ വലിയ പ്രതിഷേധമുയരുകയും ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് യോഗം വിളിച്ചത്. ജങ്കാര്‍ സര്‍വിസിനാവശ്യമായ വിവിധ സര്‍ട്ടിഫിക്കറ്റുകളും ഇന്‍ഷുറന്‍സും നിലവിലുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത വകുപ്പുകള്‍ കലക്ടറെ അറിയിച്ചു. സർവേ സര്‍ട്ടിഫിക്കറ്റിന് മേയ് ആറു വരെയും കേരള ഇന്‍ലാന്‍ഡ് വെസല്‍ റൂള്‍സ് പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രിക്ക് 2022 ജൂണ്‍ 15 വരെയും കാലാവധിയുണ്ട്. ഡ്രൈഡോക്ക് പരിശോധന നടത്തേണ്ടത് 2020 ഏപ്രില്‍ ആറിനാണ്. വാര്‍ഷിക ഇന്‍ഷുറന്‍സിന് ഈ വര്‍ഷം ജൂണ്‍ 22 വരെയും കാലാവധിയുണ്ട്. സർവേ സര്‍ട്ടിഫിക്കറ്റി​െൻറ അടിസ്ഥാനത്തില്‍ കൊച്ചി തുറമുഖ ട്രസ്റ്റും ജങ്കാറിന് മേയ് ആറു വരെ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. വിവിധ അനുമതികള്‍ മേയ് ആദ്യവാരത്തില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ഇവ പുതുക്കുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ ഉടൻ നടപടി സ്വീകരിക്കും. സർവേ സര്‍ട്ടിഫിക്കറ്റി​െൻറ അടിസ്ഥാനത്തില്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് തുറമുഖ ട്രസ്റ്റി​െൻറ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകും. സര്‍ട്ടിഫിക്കറ്റുകളും ലൈസന്‍സുകളും ലഭ്യമാകുന്നതില്‍ എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ ഉടൻ പരിഹരിക്കുമെന്ന് ഏജന്‍സികള്‍ അറിയിച്ചു. ജങ്കാര്‍ ഓടിക്കുന്നതിന് കൊച്ചി കപ്പല്‍ശാലയിൽനിന്ന് വിദഗ്ധപരിശീലനം ലഭിക്കാനുണ്ടായ കാലതാമസം കെ.എസ്.ഐ.എന്‍.സി ചൂണ്ടിക്കാട്ടി. പരിശീലനം നല്‍കുന്നതിന് മതിയായ യോഗ്യതയുള്ള എൻജിനീയറെ കണ്ടെത്തുന്ന നടപടി സ്വീകരിക്കുകയാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ഫോര്‍ട്ട്കൊച്ചി, വൈപ്പിന്‍ ജെട്ടികളില്‍ ടിക്കറ്റ് കൗണ്ടര്‍, ബാരിക്കേഡ് എന്നിവ അഞ്ചുദിവസത്തിനുള്ളില്‍ സ്ഥാപിക്കുമെന്ന് നഗരസഭ വ്യക്തമാക്കി. ജങ്കാർ മൂറിങുമായി ബന്ധപ്പെട്ട് ഓപറേറ്റര്‍മാര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ തുറമുഖവകുപ്പ് പരിശോധിക്കും. ജങ്കാര്‍, ഫെറിബോട്ട് സര്‍വിസുകളുടെ സമയക്രമം നിശ്ചയിക്കാന്‍ കെ.എസ്.ഐ.എന്‍.സിയെയും യോഗം ചുമതലപ്പെടുത്തി. ശനിയാഴ്ച രാവിലെ 10.30ന് ചേരുന്ന യോഗത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്തശേഷം സര്‍വിസ് പുനരാരംഭിക്കുന്ന തീയതി തീരുമാനിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.