ഹൈകോടതി നിർദേശം: പ്രീത ഷാജിയെയും കുടുംബത്തെയും ഇന്ന്​ ഒഴിപ്പിക്കും

കൊച്ചി: ഹൈകോടതി നിർദേശത്തെത്തുടർന്ന് ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ വീട് തിങ്കളാഴ്ച ഒഴിപ്പിക്കും. രാവിലെ എട്ടരക്കകം ഒഴിപ്പിച്ച് 11ന് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കും. എടുക്കാത്ത വായ്പയുടെ പേരില്‍ 24 വര്‍ഷമായി ബാങ്കിനാല്‍ വേട്ടയാടപ്പെട്ട് ദുരിതജീവിതം നയിക്കേണ്ടിവന്ന വീട്ടമ്മയും കുടുംബവും ഒരുവര്‍ഷമായി വീടിനുമുന്നില്‍ ചിതയൊരുക്കി പ്രതിഷേധസമരം നടത്തിവരുന്നതിനിടെയാണ് ഉത്തരവ്. നാട്ടുകാരടക്കം നിരവധി പേർ പ്രീത ഷാജിക്ക് പിന്തുണയുമായി രംഗത്തുണ്ട്. വർഷങ്ങൾക്കുമുമ്പ് പ്രീതയുടെ ഭര്‍ത്താവ് ഷാജി അകന്നബന്ധുവായ സാജനുവേണ്ടി വായ്പയെടുക്കാന്‍ ജാമ്യം നിന്നിരുന്നു. ആലുവ ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ 22.5 സ​െൻറ് കിടപ്പാടം ഈട് നൽകുകയും ചെയ്തു. എന്നാല്‍, ബാങ്കില്‍ സാജന്‍ തിരിച്ചടവ് മുടക്കിയതോടെ വന്‍തുക കുടിശ്ശിക വന്നു. തുടര്‍ന്ന് ഒരുലക്ഷം രൂപ തിരിച്ചടക്കാന്‍ ഷാജി തയാറായെങ്കിലും തകര്‍ന്ന ലോര്‍ഡ് കൃഷ്ണ ബാങ്കിനെ ഏറ്റെടുത്ത എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതര്‍ വന്‍ തുക ആവശ്യപ്പെട്ട് ഷാജിയെ തിരിച്ചയച്ചു. രണ്ടുലക്ഷം രൂപയുടെ വായ്പ 2.30 കോടി രൂപയായെന്നാണ് എച്ച്.ഡി.എഫ്.സി പറയുന്നത്. മരണംവരെ പ്രീത ഷാജി നിരാഹാരസമരം ആരംഭിച്ചെങ്കിലും 17 ദിവസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വിഷയത്തില്‍ ഇടപെടുമെന്ന് അറിയിച്ചു. ഇതോടെ സമരം അവസാനിപ്പിച്ചു. തുടർന്ന്, സ്ഥലം വാങ്ങിയ ആലങ്ങാട് സ്വദേശി എന്‍.എന്‍. രതീഷ് ഒഴിപ്പിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയെത്തുടര്‍ന്നാണ് ഹൈകോടതിയുടെ ഉത്തരവ്. ഒഴിപ്പിക്കുമ്പോള്‍ പ്രശ്‌നസാധ്യതയുണ്ടെന്നും അതിനാല്‍ രണ്ടാഴ്ചകൂടി അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അനുവദിച്ചിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.