അഭിമന്യുവി​െൻറ കൊലപാതകം: പ്രതികൾക്കായി വ്യാപക തിരച്ചിൽ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർഥിയും എസ്.എഫ്.െഎ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഉൗർജിതമാക്കി. പരിശോധനക്കിടെ എസ്.ഡി.പി.െഎ, പോപുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് എന്നീ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 11 പേരെ ചോദ്യം ചെയ്യലിന് കസ്റ്റഡിയിലെടുത്തു. കൃത്യം നിർവഹിക്കാൻ ലക്ഷ്യമിട്ട് പ്രതികൾ ദിവസങ്ങൾക്ക് മുമ്പുതന്നെ നഗരത്തിൽ എത്തിയിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. കാമ്പസിൽ ചുവരെഴുതുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് എസ്.ഡി.പി.െഎ, കാമ്പസ് ഫ്രണ്ട് പ്രവർത്തകരുമായുള്ള തർക്കത്തിനിടെ ഞായറാഴ്ച രാത്രി 12.30ഒാടെയാണ് ഇടുക്കി വട്ടവട സ്വദേശി അഭിമന്യു കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ രണ്ട് വിദ്യാർഥികളടക്കം മൂന്നുപേരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിയും വിദ്യാർഥിയുമായ വടുതല സ്വദേശി മുഹമ്മദ് അടക്കമുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ടെന്നും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് പറഞ്ഞു. പരിശോധനക്കിടെ എറണാകുളം സിറ്റി പരിധിയിൽ നിന്നാണ് 11 പേരെ കസ്റ്റഡിയിലെടുത്തത്. വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് അഭിമന്യുവിേൻറെതന്ന് പൊലീസ് ഏറക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികൾ ദിവസങ്ങളോളം എറണാകുളം നോർത്ത് റെയിൽേവ സ്റ്റേഷന് സമീപത്തെ വാടകക്കെട്ടിടത്തിൽ താമസിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസിന് സൂചന ലഭിച്ചു. ഇക്കാര്യം സ്ഥിരീകരിക്കുന്ന മൊഴി അറസ്റ്റിലായ ഫാറൂഖിൽനിന്ന് ലഭിച്ചതായും അറിയുന്നു. സിറ്റി പൊലീസ് കമീഷണറുടെ മേൽനോട്ടത്തിൽ എറണാകുളം സെൻട്രൽ സി.െഎ അനന്തലാലി​െൻറ നേതൃത്വത്തിലാണ് അന്വേഷണം. പൊലീസ് സംഘം യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.