പന്തപ്രയില്‍ അഞ്ച് പദ്ധതികള്‍ക്ക് മൂന്നുകോടി 70 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അനുമതി കാക്കനാട്: കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം കോളനിയില്‍നിന്ന് പന്തപ്രയിലേക്ക് പുനരധിവസിപ്പിക്കുന്ന 67 ആദിവാസി കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖ വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമം പൂര്‍ത്തിയായതായി കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. വനാവകാശ നിയമപ്രകാരം ഒരു കുടുംബത്തിന് രണ്ട് ഏക്കര്‍ ഭൂമിയാണ് നല്‍കുക. ഇതില്‍ വീട് നിര്‍മിക്കുന്നതിന് 15 സെൻറില്‍ മരം മുറിക്കാനുള്ള അനുമതി വനം വകുപ്പ് ഉടന്‍ നല്‍കും. ഇതിനായി 756 മരങ്ങള്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. കോളനിക്കാരുടെ പൊതു ആവശ്യത്തിനായി ആകെ അനുവദിക്കുന്ന ഭൂമിയുടെ 20 ശതമാനം സ്ഥലം നീക്കിെവക്കാനും അനുമതി ലഭ്യമായിട്ടുണ്ട്. അടുത്ത മാസംതന്നെ കൈവശാവകാശ രേഖ വിതരണം ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു. കൂടാതെ, പന്തപ്ര കോളനിയുടെ സമഗ്ര വികസനത്തിനായി ആകെ 3.70 കോടിയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ ഭവന നിര്‍മാണത്തിനായി 2,34,50,000 രൂപയാണ് അനുവദിച്ചത്. ഒരു കുടുംബത്തിന് 3.50 ലക്ഷം നിരക്കില്‍ 350 സ്‌ക്വയര്‍ ഫീറ്റ് വീടാണ് നല്‍കുക. കോളനിയില്‍ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് വാട്ടര്‍ അതോറിറ്റി മൂവാറ്റുപുഴ ഡിവിഷന്‍ തയാറാക്കിയ 48 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്. വൈദ്യുതീകരണത്തിന് 42,68,500 രൂപയും റോഡ് നിര്‍മാണത്തിന് 37,50,000 രൂപയും കാട്ടാനകളുടെയും മറ്റു വന്യമൃഗങ്ങളുടെയും ശല്യം നേരിടുന്നതിന് സോളാര്‍ ഫെന്‍സിങ് നിര്‍മിക്കുന്നതിന് 8,05,000 രൂപയും അനുവദിച്ചിട്ടുണ്ട്. റോഡ് നിര്‍മിക്കുമ്പോള്‍ അത്യാവശ്യ ഭാഗങ്ങളില്‍ കോണ്‍ക്രീറ്റിങ്ങിനും വശങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനുമുള്ള തുകയും വകയിരുത്തിയിട്ടുണ്ട്. പന്തപ്രയില്‍ ഓരോ കുടുംബത്തിനും അനുവദിക്കുന്ന രണ്ടേക്കര്‍ ഭൂമിയിലേക്ക് ഉള്‍റോഡുകള്‍ നിര്‍മിക്കുന്നതിനായി കുട്ടമ്പുഴ പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗം തയാറാക്കിയ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. വ്യക്തിഗതമായി ലഭിക്കുന്ന രണ്ടേക്കര്‍ ഭൂമിയില്‍ കൃഷി നടത്തുന്നതിനായി 53 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ജില്ല കൃഷി ഓഫിസര്‍ സമര്‍പ്പിച്ചിരുന്നു. കൃഷിക്കായി മരങ്ങള്‍ മുറിക്കാതെ നിലനിര്‍ത്തി നടപ്പാക്കാന്‍ പറ്റുന്ന പദ്ധതികള്‍ തയാറാക്കാന്‍ കൃഷി വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പന്തപ്ര ആദിവാസി കോളനി പുനരധിവാസവുമായി ബന്ധപ്പെട്ട യോഗത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പി. പുകഴേന്തി, കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല, ജില്ല ട്രൈബല്‍ ഡെവലപ്മെൻറ് ഓഫിസര്‍ ജി. അനില്‍കുമാര്‍ മലയാറ്റൂര്‍ ഡി.എഫ്.ഒ എ. രാജന്‍, നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അരുണ്‍കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.