പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാൻ സർക്കാറിന് അവകാശമില്ല ^സഞ്ജീവറെഡ്​ഡി

പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാൻ സർക്കാറിന് അവകാശമില്ല -സഞ്ജീവറെഡ്ഡി കൊച്ചി: പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാറിന് അവകാശമില്ലെന്ന് ഐ.എൻ.ടി.യു.സി ദേശീയ പ്രസിഡൻറും രാജ്യാന്തര ട്രേഡ് യൂനിയൻ സംഘടനകളുടെ ഉപാധ്യക്ഷനുമായ ഡോ. ജി. സഞ്ജീവറെഡ്ഡി. പൊതുമേഖല സ്ഥാപനങ്ങൾ ബാധ്യതയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് പ്രതിഷേധാർഹമാണ്. സ്വകാര്യവത്കരണം ഒരുതരത്തിലും അനുവദിക്കില്ലെന്നും ഐ.എൻ.ടി.യു.സി ദേശീയ പ്രവർത്തക സമിതി യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെയും ജനങ്ങളുടെയും സ്വത്താണ് പൊതുമേഖല സ്‌ഥാപനങ്ങൾ. അതു തോന്നുംപോലെ വിറ്റഴിക്കാൻ സർക്കാറിന് അവകാശമില്ല. സർക്കാർ മുതൽമുടക്കിയ പണം മൂന്നിരട്ടിയിലേറെ പലവിധത്തിൽ തിരികെ ലഭിച്ചിട്ടുണ്ട്. പത്ത് വർഷത്തിലേറെയായി കനത്ത നഷ്ടം വരുത്തുന്ന സ്ഥാപനങ്ങൾ ആവശ്യമെങ്കിൽ സ്വകാര്യവത്കരിക്കാം. സ്ഥാപനത്തി​െൻറ നിലനിൽപിനായി മാത്രമാകണം അത്. മറിച്ചുള്ള തീരുമാനം അനുവദിക്കില്ല. കരാർ നിയമന സമ്പ്രദായം നിർത്തലാക്കണം. കരാർ തൊഴിലാളികളെയെല്ലാം സ്ഥിരപ്പെടുത്തണം. സ്ത്രീകൾക്ക് തുല്യമായ തൊഴിലവസരങ്ങൾ നൽകണം. എല്ലാ തൊഴിലാളികളെയും പെൻഷൻ സ്കീമിൽ ഉൾപ്പെടുത്തണം. വിരമിച്ച തൊഴിലാളികൾക്ക് മാന്യമായി ജീവിക്കാനുള്ള പെൻഷൻ ഉറപ്പാക്കണം. തൊഴിലാളി വിരുദ്ധ നയങ്ങൾ ഉൾപ്പെടുത്തിയുള്ള തൊഴിൽ നിയമ പരിഷ്കാരം നിർത്തിവെക്കണം. മിനിമം വേതനം ഉറപ്പാക്കണം. ദേശീയ ജനറൽ സെക്രട്ടറി രാജേന്ദ്രപ്രസാദ് സിംഗ്വി, സംസ്‌ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, മുതിർന്ന നേതാവ് എം. രാഘവയ്യ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.