നാവികസേന വിമാനത്താവളത്തിൽനിന്ന്​ യാത്രവിമാനം പറന്നു; 19 വർഷത്തിനുശേഷം

കൊച്ചി: കൊച്ചി നാവികസേന വിമാനത്താവളം തിങ്കളാഴ്ച സാക്ഷ്യംവഹിച്ചത് ചരിത്ര മുഹൂർത്തത്തിന്. 19 വർഷത്തിനുശേഷം വിലിങ്ടൺ െഎലൻഡിലെ െഎ.എൻ.എസ് ഗരുഡ വിമാനത്താവളത്തിൽനിന്ന് യാത്രവിമാന സർവിസിന് തുടക്കമായി. പ്രളയക്കെടുതിയെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം ഇൗ മാസം 26 വരെ അടച്ചിട്ട സാഹചര്യത്തിലാണ് ഇവിടെനിന്ന് ചെറുവിമാനങ്ങൾ താൽക്കാലിക ആഭ്യന്തര സർവിസ് ആരംഭിച്ചത്. എയർ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ അലയൻസ് എയറാണ് ആദ്യഘട്ടത്തിൽ കൊച്ചി-ബംഗളൂരു, കൊച്ചി-കോയമ്പത്തൂർ റൂട്ടുകളിൽ സർവിസ് നടത്തുന്നത്. 70 പേർക്ക് സഞ്ചരിക്കാവുന്ന എ.ടി.ആർ വിമാനമാണ് സർവിസിന് ഉപയോഗിക്കുന്നത്. ബംഗളൂരുവിൽനിന്നുള്ള വിമാനം തിങ്കളാഴ്ച രാവിലെ 7.30ന് കൊച്ചിയിലെത്തി. ബംഗളൂരുവിലേക്ക് രണ്ടും കോയമ്പത്തൂരിലേക്ക് ഒരു സർവിസുമാണ് ഇന്നലെ നടത്തിയത്. ഇൻഡിഗോ വിമാനം തിങ്കളാഴ്ച പരീക്ഷണപ്പറക്കൽ നടത്തി. വരുംദിവസങ്ങളിൽ മധുരയടക്കം കൂടുതൽ റൂട്ടുകളിലേക്ക് സർവിസ് നടത്തും. നെടുമ്പാശ്ശേരി വിമാനത്താവളത്തി​െൻറ പ്രവർത്തനം പുനരാരംഭിക്കുന്നതുവരെ നാവികസേന താവളത്തിൽനിന്ന് സർവിസ് തുടരാനാണ് തീരുമാനം. ഇവിടെനിന്ന് യാത്രവിമാനങ്ങളുടെ സർവിസിന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. ബംഗളൂരുവിൽനിന്നും കൊച്ചിയിൽനിന്നും പരീക്ഷണപ്പറക്കൽ നടത്തിയ ശേഷമാണ് സർവിസ് ആരംഭിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളം 1999ൽ പ്രവർത്തനം തുടങ്ങുന്നതുവരെ നാവികസേന വിമാനത്താവളത്തിൽനിന്ന് യാത്രവിമാനങ്ങൾ സർവിസ് നടത്തിയിരുന്നു. 1999 ജൂൺ പത്തിനായിരുന്നു അവസാന സർവിസ്. പുതിയ സാഹചര്യത്തിൽ എയർ ട്രാഫിക് കൺട്രോൾ, സുരക്ഷ-ബാഗേജ് പരിശോധനകൾ, ട്രോളികൾ തുടങ്ങിയ സംവിധാനങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടുത്തെ ടെർമിനലി​െൻറ നിയന്ത്രണം കൊച്ചിൻ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡിന് (സിയാൽ) ആണ്. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ സിയാൽ നിയോഗിച്ചിട്ടുണ്ട്. നാവിക ആസ്ഥാനം കൂടിയായതിനാൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.