ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായകേന്ദ്രം; ഉദ്ഘാടനം ഇന്ന്

കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ജില്ലയിലെ സഹായ കേന്ദ്രത്തി​െൻറ ഉദ്ഘാടനം പെരുമ്പാവൂരില്‍ തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. പെരുമ്പാവൂര്‍ മുനിസിപ്പല്‍ പ്രൈവറ്റ് സ്റ്റാന്‍ഡിന് സമീപത്തെ മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്സി​െൻറ ഒന്നാം നിലയിലാണ് സഹായകേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ അതിഥികളായി പരിഗണിച്ചാണ് സേവനങ്ങൾ നൽകുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ല കേന്ദ്രങ്ങളിലും ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യം. ഇവിടങ്ങളിലെല്ലാം ഭാഷാ പരിജ്ഞാനമുള്ളവരെ സേവനത്തിന് നിയോഗിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച വിവരങ്ങൾ, ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന് സൗകര്യം, മൊബൈല്‍ സേവന ദാതാക്കളുടെ സഹായ സംവിധാനം തുടങ്ങിയവയും ലഭിക്കും. ആവാസ് പദ്ധതിയില്‍ അംഗമാകുന്നതിന് സൗകര്യവും സ്മാര്‍ട്ട് കാര്‍ഡ് വിതരണവും സജ്ജമായി. സംസ്ഥാനത്ത് ജോലിചെയ്യാന്‍ എത്തുന്ന അതിഥിതൊഴിലാളികള്‍ക്ക് കേരളത്തിലെ തൊഴിലാളികള്‍ക്ക് ബാധകമായ എല്ലാ നിയമ പരിരക്ഷയും ഉറപ്പാക്കും. കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാനതൊഴിലാളികളുടെ എണ്ണം, മറ്റു വിവരങ്ങള്‍ എന്നിവ കൃത്യമായി നിര്‍ണയിക്കാന്‍ നടപടി ഊര്‍ജിതമാക്കും. ആവാസ് കാര്‍ഡിലെ മൈക്രോചിപ്പില്‍ തൊഴിലാളിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും രേഖപ്പെടുത്തും. പദ്ധതിയില്‍ അംഗമാവുന്ന തൊഴിലാളിക്ക് 15,000 രൂപ വരെ ചികിത്സ സഹായം ലഭിക്കും. തൊഴിലാളി മരണപ്പെട്ടാല്‍ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വരെ ലഭിക്കും. ഉദ്ഘാടന ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷനായിരിക്കും. ഇന്നസ​െൻറ് എം.പി മുഖ്യാതിഥിയായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.