മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പായിപ്ര, ഈസ്റ്റ് പായിപ്ര, മാനാറി, തൃക്കളത്തൂര്‍, തട്ടുപറമ്പ്, മുളവൂര്‍, വെസ്റ്റ് മുളവൂര്‍ ഭാഗങ്ങളില്‍ വെള്ളിയാഴ്ച ആഞ്ഞുവീശിയ കൊടുങ്കാറ്റില്‍ കനത്ത കൃഷിനാശം. അഞ്ച് ലക്ഷം രൂപയുടെ നഷ്്ടമുണ്ടായതായി കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു. ഏത്തവാഴ, റബര്‍, ജാതി തുടങ്ങിയ വിളകള്‍ക്കാണ് വ്യാപക നാശം സംഭവിച്ചത്. മുളവൂര്‍ നെല്ലിമറ്റം അലിയുടെ 500ഉം ഈസ്റ്റ് പായിപ്ര പേണ്ടാണത്ത് മൈതീനിെൻറ 300ഉം കുലച്ച ഏത്തവാഴകളാണ് കാറ്റില്‍ നിലംപൊത്തിയത്. നിരവധി കര്‍ഷകരുടെ വിളകൾ കാറ്റില്‍ നശിച്ചു. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായ കര്‍ഷകരും ഇതില്‍ ഉള്‍പ്പെടുന്നു. മുളവൂര്‍ എം.എസ്.എം സ്‌കൂളിന് സമീപവും വെസ്റ്റ് മുളവൂര്‍ കനാല്‍ ബണ്ട് റോഡിലും റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മരങ്ങൾ വീണ് ഇലക്ട്രിക് ലൈന്‍ പൊട്ടിവീണതോടെ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധവും നിലച്ചു. പായിപ്ര പാറയില്‍ പൈലിയുടെ പുരയിടത്തിലെ തേക്ക് മരം 11 കെ.വി ലൈനിലേക്ക് വീണതോടെ പായിപ്രയിൽ വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് വൈദ്യുതി ബന്ധം ഭാഗികമായി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്. മരങ്ങള്‍ വീണ് നിരവധി വീടുകള്‍ക്കും കെട്ടിടങ്ങൾക്കും കേടുപറ്റി. പായിപ്ര സർവിസ് സഹകരണ ബാങ്കിന് മുകളിലേക്ക് തേക്ക് ഒടിഞ്ഞുവീണ് കെട്ടിടത്തിന് സാരമായ കേടുപറ്റി. പായിപ്ര വേലംകുടി പുത്തന്‍പുരയില്‍ ബിജുവിെൻറ വീട്ടിലേക്ക് ആഞ്ഞിലിമരം കടപുഴകി കെട്ടിടത്തിന് നാശനഷ്്ടം സംഭവിച്ചു. പായിപ്ര പഞ്ചായത്ത് ഒന്ന്, രണ്ട്, 22, മൂന്ന്, നാല്, അഞ്ച്, ആറ് വാര്‍ഡുകളിലാണ് നാശനഷ്്ടങ്ങള്‍ ഉണ്ടായത്. കൃഷിനാശം സംഭവിച്ച സ്ഥലങ്ങളില്‍ ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ഇബ്രാഹീം എന്നിവര്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.