കളമശ്ശേരി: ക്ലാസ് നടക്കെ എം.ബി.ബി.എസ് വിദ്യാർഥിനിയെ ക്രിക്കറ്റ് ബാറ്റുകൊണ്ടടിച്ച് തലക്ക് ഗുരുതര പരിക്കേൽപിച്ച സംഭവത്തിൽ സഹപാഠിയായ വിദ്യാർഥിയെ റിമാൻഡ് ചെയ്തു. കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് എം.ബി.ബി.എസ് അവസാന വർഷ വിദ്യാർഥി ആലപ്പുഴ ചന്തിരൂർ കിഴക്കേമംഗലത്ത് വെളിയിൽ മാനസ് മുരളീധരനെ (21) കഴിഞ്ഞദിവസം കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 3.30 ഓടെ മെഡിക്കൽ കോളജിലെ െലക്ചർ ഹാളിലാണ് സംഭവം. മെഡിസിൻ വിഭാഗം പ്രഫസർ ക്ലാസെടുത്തുകൊണ്ടിരിക്കെ ക്രിക്കറ്റ് ബാറ്റുമായി എത്തിയ വിദ്യാർഥി മുൻനിരയിലിരുന്ന വിദ്യാർഥിനിയുടെ തലക്ക് അടിക്കുകയായിരുന്നു. അധ്യാപകനും മറ്റ് വിദ്യാർഥികളും ചേർന്ന് മാനസിനെ തടയുകയും മുറിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. പരിക്കേറ്റ വിദ്യാർഥിനിയെ താഴത്തെ നിലയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഉടൻ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വിദ്യാർഥിനി സുഖം പ്രാപിച്ചുവരുന്നതായി മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. സൗഹൃദബന്ധം മുറിഞ്ഞതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മാനസിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.