മൂവാറ്റുപുഴ: തടിലോറി കെ.എസ്.ആർ.ടി ബസിലിടിച്ച് പത്തുപേർക്ക് പരിക്കേറ്റു. മൂവാറ്റുപുഴ-പെരുമ്പാവൂർ എം.സി റോഡിൽ തൃക്കളത്തൂർ ഷാപ്പുംപടിക്ക് സമീപം ചൊവ്വാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. കോട്ടയത്തേക്ക് പോവുകയായിരുന്ന ബസും അമിത ഭാരം കയറ്റി പെരുമ്പാവൂർ ഭാഗത്തേക്ക് വരുകയായിരുന്ന തടിലോറിയുമാണ് അപകടത്തിൽപെട്ടത്. ലോറിയിൽനിന്ന് മുന്നിലേക്ക് തള്ളി നിന്ന തടി, ബസിെൻറ മുൻഭാഗം ഇടിച്ച് തകർത്ത് ഉള്ളിലേക്ക് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിെൻറ മുൻവശവും മേൽകൂരയും പൂർണമായി തകർന്നു. ഡ്രൈവറുടെ തലക്ക് മുകളിലൂടെയാണ് തടി ഇടിച്ച് കയറിയത്. തലനാരിഴക്കാണ് ഡ്രൈവറും അടുത്ത സീറ്റിലുണ്ടായിരുന്ന യാത്രക്കാരും രക്ഷപ്പെട്ടത്. അപകടത്തെത്തുടർന്ന് എത്തിയ നാട്ടുകാർ കാറുകൾ തടഞ്ഞുനിർത്തി പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചു. അങ്കമാലിയിലേക്ക് പോവുകയായിരുന്ന മറ്റൊരു കെ.എസ്.ആർ.ടിസി ബസിലെ ആളുകളെ ഇറക്കി ഈ ബസിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്കയച്ചു. സമീപത്തുതന്നെ ഉണ്ടായിരുന്നിട്ടും അപകട സ്ഥലത്ത് പൊലീസ് എത്താൻ വൈകിയത് ജനങ്ങളെ പ്രകോപിതരാക്കി. രാത്രിയായതിനാൽ യാത്രക്കാർ കുറവായിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.