നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര പൂര്‍ത്തിയായി. ഹാജിമാരുടെ അവസാന സംഘവുമായി ബുധനാഴ്ച രാവിലെ 11.30നാണ് സൗദി എയര്‍ലൈന്‍സ് വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍നിന്നായി 11,807 പേരാണ് ഹജ്ജ് കമ്മിറ്റി നേതൃത്വത്തില്‍ നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെട്ടത്. ഇതില്‍ 11,745 പേരാണ് 39 വിമാനങ്ങളിലായി മടങ്ങിയെത്തിയത്. മൂന്ന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. 47 പേര്‍ മറ്റ് വിമാനങ്ങളില്‍ നേരേത്ത മടങ്ങിയിരുന്നു. ഒരു സ്ത്രീ അസുഖംമൂലം മക്കയില്‍ തങ്ങുന്നുണ്ട്. കൂടെ ഭര്‍ത്താവുമുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്‌കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാന്‍, സ്പെഷൽ ഓഫിസര്‍ യു. അബ്ദുൽ കരീം, സെല്‍ ഓഫിസര്‍ അബ്ദുല്ലത്തീഫ്, അസി. സെല്‍ ഓഫിസര്‍ എസ്. നജീബ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മടങ്ങിയെത്തിയ ഹാജിമാരെ സ്വീകരിച്ച് ബന്ധുക്കളോടൊപ്പം യാത്രയാക്കിയത്. ഹാജിമാരുടെ സഹായത്തിനായി 18 സര്‍ക്കാര്‍ ജീവനക്കാരും 60 വളൻറിയര്‍മാരും ഹജ്ജ് കമ്മിറ്റി ജീവനക്കാരും അടങ്ങുന്ന സംഘം രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.