ആലപ്പുഴ: ഉപയോഗത്തിനിടെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. തലനാരിഴക്ക് ദുരന്തത്തിൽനിന്നും വീട്ടുകാർ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 10.30നായിരുന്നു അപകടം. പൊള്ളേത്തൈ കോർത്തശ്ശേരി അമ്പലത്തിന് സമീപം കുന്നേൽ വീട്ടിൽ വർഗീസ് ഡൊമിനിക് എന്നയാളുടെ വീട്ടിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. നെൻകോ ഗ്യാസ് ഏജൻസിയിൽനിന്നും എത്തിച്ച എച്ച്.പി. ഗ്യാസ് സിലിണ്ടറാണ് അപകടത്തിന് ഇടയാക്കിയത്. പുതിയ സിലിണ്ടർ എത്തിച്ച് ഉപയോഗം തുടങ്ങിയപ്പോൾ പെട്ടെന്ന് റെഗുലേറ്ററിന് അടിയിൽ തീ കത്തുകയായിരുന്നു. ഭയന്ന വീട്ടുകാർ പുറത്തേക്ക് ഓടിയ ഉടൻ സിലിണ്ടർ ഉഗ്ര സ്ഫോടനത്തോടെ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഓട് മേഞ്ഞ വീടിെൻറ അടുക്കള പൂർണമായും തകർന്നു. വീടിെൻറ ഭിത്തികളിൽ വിള്ളൽ വീഴുകയും സീലിങ് പൊട്ടി അടർന്ന് വീഴുകയും ചെയ്തു. മറ്റൊരു ഗ്യാസ് സിലിണ്ടർ കൂടി അടുക്കളയിൽ ഉണ്ടായിരുന്നു. തുടർന്ന് വീട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ആലപ്പുഴയിൽ നിന്നും ഒരു യൂനിറ്റ് എത്തി. അടുക്കളയിൽ ഉണ്ടായിരുന്ന സിലിണ്ടർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി തീ നിയന്ത്രണ വിധേയമാക്കി. സിലിണ്ടർ രണ്ടായി പിളർന്ന നിലയിലായിരുന്നു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ആർ. ജയദേവെൻറ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ വി.എം. ബദറുദ്ദീൻ ഫയർമാൻമാരായ ജെ.ജെ. നെൽസൺ, കെ. സതീഷ് കുമാർ, ശ്രീലാൽ ഫയർമാൻ ഡ്രൈവർ ആർ. രഞ്ജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പാചകവാതക സിലിണ്ടർ അപകടങ്ങൾ വർധിക്കുന്നതിൽ ഉപഭോക്താക്കളിൽ ആശങ്ക ആലപ്പുഴ: ജില്ലയിൽ പാചകവാതക സിലിണ്ടറുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്നതിൽ ഉപഭോക്താക്കളിൽ ആശങ്ക. ഈ മാസം ഉണ്ടായ മൂന്നാമത്തെ അപകടമാണ് പൊള്ളേത്തൈയിൽ തിങ്കളാഴ്ച രാത്രി സംഭവിച്ചത്. വിവിധ ഏജൻസികൾ വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ കാലപ്പഴക്കം തന്നെയാണ് ജനങ്ങളുടെ ജീവന് വെല്ലുവിളിയാകുന്നത്. ഏജൻസികളും കമ്പനികളും വിഷയം വളരെ ലാഘവത്തോടെയാണ് കാണുന്നതെന്ന് ഫയർഫോഴ്സ് അധികൃതർ പറയുന്നു. വർഷങ്ങളുടെ പഴക്കമുള്ള സിലിണ്ടറുകൾ മാറ്റാൻ യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ജനങ്ങളുടെ ജീവനും സ്വത്തും ഇവർ നിസ്സാരമായി കാണുന്നു എന്നതിനുള്ള തെളിവാണ് ഇത്. അപകടം ഉണ്ടായാൽ പോലും ഇവർ സംഭവസ്ഥലത്ത് എത്താറില്ല. വിവരം ഏജൻസികളിൽ അറിയിച്ചാലും തണുത്ത പ്രതികരണമാണ് ഉണ്ടാകുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു. മുമ്പ് നടന്ന അപകടത്തേക്കാൾ വലിയ അപകടമാണ് ചൊവ്വാഴ്ച നടന്നത്. ജില്ല ഭരണകൂടം ഇനിയെങ്കിലും വിഷയത്തിൽ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.